ന്യൂഡൽഹി: ഇറാനിൽ നിന്നുള്ള എണ്ണ ഇറക്കുമതിക്കായി ഇന്ത്യൻ കമ്പനികൾ ചൈനീസ് കറൻസിയായ ‘യുവാൻ’ ഉപയോഗിക്കുന്നതായി റിപ്പോർട്ട് (Indian Refiners Iran Oil Yuan payments). അമേരിക്ക ഏർപ്പെടുത്തിയ താൽക്കാലിക ഉപരോധ ഇളവുകൾ പ്രയോജനപ്പെടുത്തിയാണ് ഈ ഇടപാടുകൾ നടക്കുന്നത്. ഐസിഐസിഐ ബാങ്ക് വഴിയാണ് ചൈനീസ് യുവാനിലുള്ള പണമിടപാടുകൾ നടത്തുന്നതെന്ന് വാർത്താ ഏജൻസിയായ റോയിട്ടേഴ്സ് റിപ്പോർട്ട് ചെയ്തു.
ഈ ഇടപാടുകളിൽ തെറ്റായൊന്നുമില്ലെന്നും നിലവിലുള്ള നിയമങ്ങൾക്കുള്ളിൽ നിന്നാണ് എണ്ണക്കമ്പനികൾ പ്രവർത്തിക്കുന്നതെന്നും പെട്രോളിയം മന്ത്രാലയം ജോയിന്റ് സെക്രട്ടറി സുജാത ശർമ്മ വ്യക്തമാക്കി. രാജ്യത്തിന്റെ ആഭ്യന്തര ആവശ്യങ്ങൾ നിറവേറ്റുന്നതിനാണ് മുൻഗണനയെന്നും അവർ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഏഴ് വർഷത്തിനിടെ ആദ്യമായാണ് ഇന്ത്യ ഇറാനിൽ നിന്ന് അസംസ്‌കൃത എണ്ണ വാങ്ങുന്നത്. പൊതുമേഖലാ സ്ഥാപനമായ ഇന്ത്യൻ ഓയിൽ കോർപ്പറേഷൻ (IOC) 200 ദശലക്ഷം ഡോളർ മൂല്യമുള്ള 20 ലക്ഷം ബാരൽ എണ്ണയാണ് ഇറാനിൽ നിന്ന് വാങ്ങിയത്.
അമേരിക്കയും ഇസ്രായേലും ഇറാനുമായി നടത്തുന്ന യുദ്ധം കാരണം ഹോർമുസ് കടലിടുക്കിലൂടെയുള്ള ചരക്കുനീക്കം തടസ്സപ്പെട്ടത് ആഗോളതലത്തിൽ ഇന്ധനവില വർദ്ധിക്കാൻ കാരണമായിട്ടുണ്ട്. എന്നാൽ ഏഷ്യ-പസഫിക് മേഖലയിലെ മറ്റ് രാജ്യങ്ങളെ അപേക്ഷിച്ച് ഇന്ത്യയെ ഈ പ്രതിസന്ധി കാര്യമായി ബാധിച്ചിട്ടില്ല. റഷ്യൻ എണ്ണയ്ക്കുള്ള ഇളവ് അമേരിക്ക നീട്ടിനൽകിയിട്ടുണ്ടെങ്കിലും ഇറാനിൽ നിന്നുള്ള എണ്ണയ്ക്കുള്ള ഇളവ് നാളെ അവസാനിക്കും. ഇത് നീട്ടിനൽകാൻ ഉദ്ദേശിക്കുന്നില്ലെന്ന് അമേരിക്കൻ ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് നേരത്തെ വ്യക്തമാക്കിയിരുന്നു. പേയ്‌മെന്റ് തടസ്സങ്ങൾ കാരണം പല രാജ്യങ്ങളും ഇറാനിൽ നിന്ന് എണ്ണ വാങ്ങാൻ മടിക്കുമ്പോഴാണ് ഇന്ത്യ ചൈനീസ് യുവാൻ വഴി പണം നൽകി ഈ പ്രതിസന്ധി മറികടക്കുന്നത്.
Summary: Indian refiners are reportedly using Chinese Yuan to settle payments for Iranian crude oil imports, bypassing traditional dollar-based systems amid US sanctions. According to a Reuters report, ICICI Bank is routing these funds through settler accounts. The Indian government defended the move, stating that oil marketing companies (OMCs) are operating within established rules to meet domestic energy needs. This marks India’s first Iranian oil purchase in seven years, with IOC buying 2 million barrels. While a temporary US waiver allowed this trade to stabilize markets, it is set to expire tomorrow, with US officials indicating no further extensions.

