Description
Digital Voice of Kerala
Saturday, April 18, 2026

Digital Voice of Kerala
HomeKeralaവാൽപ്പാറ ദുരന്തം: മരണപ്പെട്ട 9 പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി, മലപ്പുറത്തേക്ക് തിരിച്ചു,...

വാൽപ്പാറ ദുരന്തം: മരണപ്പെട്ട 9 പേരുടെയും പോസ്റ്റ്‌മോർട്ടം പൂർത്തിയായി, മലപ്പുറത്തേക്ക് തിരിച്ചു, പൊതുദർശനം അമ്പലപ്പറമ്പ് സ്‌കൂളിൽ | Valparai tragedy

🎙️ Latest Podcast

മലപ്പുറം: കേരളത്തെ നടുക്കിയ വാൽപ്പാറ അ പകടത്തിൽ മരിച്ച ഒൻപതുപേരുടെയും മൃതദേഹങ്ങൾ പോസ്റ്റ്‌മോർട്ടത്തിന് ശേഷം നാട്ടിലേക്ക് കൊണ്ടുപോയി. മലപ്പുറം പാങ്ങ് പള്ളിപ്പറമ്പ് സ്കൂളിൽ നിന്നുള്ള വിനോദയാത്രാ സംഘമാണ് അപകടത്തിൽപ്പെട്ടത്. വെള്ളിയാഴ്ച വൈകിട്ട് 5.20-ഓടെ വാൽപ്പാറ ചുരം റോഡിലെ പതിമൂന്നാം ഹെയർപിൻ വളവിൽ വെച്ചായിരുന്നു നാടിനെ നടുക്കിയ ദുരന്തം.(Valparai tragedy, Postmortem of all 9 deceased completed, return to Malappuram)

കാഴ്ചകൾ കണ്ട് മടങ്ങുകയായിരുന്ന സംഘം സഞ്ചരിച്ചിരുന്ന ടൂറിസ്റ്റ് വാൻ നിയന്ത്രണം വിട്ട് 300 അടി താഴ്ചയിലുള്ള കൊക്കയിലേക്ക് മറിയുകയായിരുന്നു. പതിമൂന്നാം വളവിൽ നിന്ന് താഴേക്ക് മറിഞ്ഞ വാഹനം പലവട്ടം കീഴ്മേൽ മറിഞ്ഞ് ഒൻപതാം വളവിലേക്കാണ് പതിച്ചത്. പെരിന്തൽമണ്ണയിൽ നിന്ന് വാടകയ്ക്കെടുത്ത വാഹനത്തിൽ ഡ്രൈവർ ഉൾപ്പെടെ 13 പേരാണ് ഉണ്ടായിരുന്നത്. ഇതിൽ ഏഴ് സ്ത്രീകളും ഒരു കുട്ടിയും ഉൾപ്പെടെ ഒൻപത് പേർക്ക് ജീവൻ നഷ്ടമായി.

മരിച്ചവരിൽ ഭൂരിഭാഗവും പാങ്ങ് പള്ളിപ്പറമ്പ് ഗവ. എൽപി സ്കൂളിലെ അധ്യാപകരും ജീവനക്കാരുമാണ്. വിരമിക്കാൻ മാസങ്ങൾ മാത്രം ബാക്കി നിൽക്കെയാണ് പ്രധാനാധ്യാപിക പി. അജിത അപകടത്തിൽപ്പെടുന്നത്. പി. അജിത (54), റംലത്ത് (52), സുഹറ (43), ആശ (41), അബ്ദുൽ മജീദ് (43), റുഖിയ (39),സാജിത (45), ഹിഷാം (12), ഷക്കീന (37) എന്നിവരാണ് മരിച്ചത്.

ശനിയാഴ്ച പുലർച്ചെ നാലുമണിയോടെ പൊള്ളാച്ചി ആശുപത്രിയിൽ പോസ്റ്റ്‌മോർട്ടം നടപടികൾ പൂർത്തിയാക്കി. തുടർന്ന് ഒൻപത് ആംബുലൻസുകളിലായി മൃതദേഹങ്ങൾ മലപ്പുറത്തേക്ക് പുറപ്പെട്ടു. പാങ്ങ് അമ്പലപ്പറമ്പ് ഹയർ സെക്കൻഡറി സ്കൂളിൽ പൊതുദർശനത്തിന് വെച്ച ശേഷം വിവിധ മഹല്ലുകളിലായി സംസ്കാരം നടക്കും.

അജിതയുടെ മൃതദേഹം പുലാമന്തോളിലെ വീട്ടിലേക്കും ആശയുടെ മൃതദേഹം കൊളത്തൂരിലെ വീട്ടിലേക്കും കൊണ്ടുപോകും. അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ വാൻ ഡ്രൈവർ മുഹമ്മദ് ഹാഫിസ് (22), സ്കൂൾ ഡ്രൈവർ നൗഷാദ് (39), സാജിതയുടെ മകൻ ഷഹദീൻ (11) എന്നിവർ കോയമ്പത്തൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിൽ തീവ്രപരിചരണ വിഭാഗത്തിൽ ചികിത്സയിലാണ്.

Clickable Info Box
ഇവിടെ പോസ്റ്റു ചെയ്യുന്ന അഭിപ്രായങ്ങൾ ടൈംസ് കേരളയുടേതല്ല. അഭിപ്രായങ്ങളുടെ പൂർണ ഉത്തരവാദിത്തം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളും നടത്തുന്നത് ശിക്ഷാർഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.