തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന് പിന്നാലെ കോൺഗ്രസിനുള്ളിൽ മുഖ്യമന്ത്രി സ്ഥാനത്തെച്ചൊല്ലി വടംവലി രൂക്ഷമാകുന്നു. മുതിർന്ന നേതാക്കളുടെ പേര് കേന്ദ്രീകരിച്ച് ഗ്രൂപ്പ് പോര് മുറുകിയതോടെ മല്ലികാർജുൻ ഖാർഗെ നേരിട്ട് വിവരം തേടി. കേരളത്തിലെ മുതിർന്ന നേതാക്കളുമായി അദ്ദേഹം ഫോണിൽ സംസാരിച്ചു.(CM position fight in Congress, High command monitoring; seeks information)
വോട്ടെണ്ണലിന് മുൻപേ തന്നെ അനുയായികൾ സോഷ്യൽ മീഡിയയിൽ ചേരിതിരിഞ്ഞ് ആക്രമണം തുടങ്ങിയത് ഹൈക്കമാൻഡിനെ ചൊടിപ്പിച്ചിട്ടുണ്ട്. കെ.സി. വേണുഗോപാൽ വരണമെന്നാവശ്യപ്പെട്ട് കെ. സുധാകരൻ അടക്കമുള്ളവർ രംഗത്തെത്തിയത് ഒരു വിഭാഗം നേതാക്കളെ പ്രകോപിപ്പിച്ചു.
വിവാദങ്ങളിൽ നിന്ന് അകലം പാലിക്കുന്ന രമേശ് ചെന്നിത്തല ഡൽഹിയിൽ എത്തിയിട്ടുണ്ട്. ഇന്ന് അദ്ദേഹം മല്ലികാർജുൻ ഖാർഗെ, രാഹുൽ ഗാന്ധി എന്നിവരുമായി കൂടിക്കാഴ്ച നടത്തും. ഫലം വരുന്നത് വരെ ആരും പരസ്യ പ്രതികരണം നടത്തരുതെന്ന് ദീപാ ദാസ് മുൻഷിയും കർശന നിർദ്ദേശം നൽകി.

