ചെന്നൈ: തമിഴ്നാട് നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടൻ വിജയ് തന്റെ പാർട്ടിയായ തമിഴക വെട്രി കഴകത്തിന്റെ കന്നി പ്രകടനപത്രിക പുറത്തിറക്കി. സ്ത്രീകൾക്കും യുവാക്കൾക്കും കർഷകർക്കും വലിയ പ്രാധാന്യം നൽകുന്ന വിപ്ലവകരമായ വാഗ്ദാനങ്ങളാണ് വിജയ് മുന്നോട്ടുവെച്ചിരിക്കുന്നത്. ഏപ്രിൽ 23-നാണ് തമിഴ്നാട്ടിൽ വോട്ടെടുപ്പ് നടക്കുന്നത്.(Rs 2500 for women, gold for marriage, Vijay and TVK release manifesto with big promises in Tamil Nadu)
കുടുംബനാഥകളായ സ്ത്രീകൾക്ക് പ്രതിമാസം 2,500 രൂപ ധനസഹായം. വാർഷിക വരുമാനം അഞ്ച് ലക്ഷത്തിന് താഴെയുള്ള കുടുംബങ്ങളിലെ വധുക്കൾക്ക് എട്ട് ഗ്രാം (ഒരു പവൻ) സ്വർണ്ണവും പട്ടുസാരിയും. വർഷത്തിൽ ആറ് പാചകവാതക സിലിണ്ടറുകൾ സൗജന്യമായി നൽകും. സ്വാശ്രയ സംഘങ്ങൾക്ക് അഞ്ച് ലക്ഷം രൂപ വരെ പലിശരഹിത വായ്പ.
ബിരുദം മുതൽ ഡോക്ടറേറ്റ് വരെയുള്ള പഠനത്തിന് ഈടില്ലാതെ 20 ലക്ഷം രൂപ വരെ വിദ്യാഭ്യാസ വായ്പ. സർക്കാർ സ്കൂളുകളിൽ പഠിക്കുന്ന കുട്ടികളുടെ അമ്മമാർക്ക് പ്രതിവർഷം 15,000 രൂപ. തൊഴിൽരഹിതരായ ബിരുദധാരികൾക്ക് പ്രതിമാസം 5,000 രൂപ വേതനം. AI (ആർട്ടിഫിഷ്യൽ ഇന്റലിജൻസ്) അധിഷ്ഠിതമായി മത്സരപരീക്ഷകൾക്ക് സൗജന്യ കോച്ചിംഗ്.
അഞ്ച് ഏക്കറിൽ താഴെ ഭൂമിയുള്ള കർഷകരുടെ സഹകരണ സംഘങ്ങളിലെ കാർഷിക കടങ്ങൾ പൂർണ്ണമായും എഴുതിത്തള്ളും. നെല്ലിന് ക്വിന്റലിന് 3,500 രൂപയും കരിമ്പിന് 4,500 രൂപയും തറവില ഉറപ്പാക്കും. മത്സ്യത്തൊഴിലാളികൾക്ക് ട്രോളിംഗ് നിരോധന കാലയളവിൽ 27,000 രൂപ ആശ്വാസധനം. കുടുംബങ്ങൾക്ക് 25 ലക്ഷം രൂപ വരെയുള്ള ആരോഗ്യ ഇൻഷുറൻസ്. എല്ലാ സർക്കാർ സേവനങ്ങളും വീട്ടുപടിക്കൽ എത്തിക്കും. തമിഴ്നാടിനെ ഇന്ത്യയുടെ ‘AI തലസ്ഥാനം’ ആക്കി മാറ്റും. ഇതിനായി പ്രത്യേക മന്ത്രാലയവും സർവ്വകലാശാലയും സ്ഥാപിക്കും.
പ്രകടനപത്രിക പുറത്തിറക്കി സംസാരിക്കവേ ഭരണകക്ഷിയായ ഡിഎംകെയെയും പ്രതിപക്ഷമായ എഐഎഡിഎംകെയെയും വിജയ് രൂക്ഷമായി വിമർശിച്ചു. രണ്ട് പാർട്ടികളും ഒരേ കുടക്കീഴിലുള്ള അഴിമതി ഗ്രൂപ്പുകളാണെന്ന് അദ്ദേഹം ആരോപിച്ചു. സ്റ്റാലിനെപ്പോലെ ജനങ്ങളെ ഞാൻ തെറ്റിദ്ധരിപ്പിക്കില്ല. വെറും പൊള്ളയായ വാഗ്ദാനങ്ങളല്ല ഞങ്ങൾ നൽകുന്നത്. സത്യസന്ധമായ ഭരണമാണ് ടിവികെയുടെ ലക്ഷ്യം. മറ്റുള്ളവരുടെ പ്രകടനപത്രികകൾ നോക്കൂ, ഒരാൾ 10,000 രൂപ വാഗ്ദാനം ചെയ്താൽ മറ്റൊരാൾ 8,000 രൂപയുടെ കൂപ്പൺ നൽകുന്നു. ഇത് ജനങ്ങളെ കബളിപ്പിക്കലാണ് എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഏപ്രിൽ 23-ന് വോട്ടെടുപ്പും മെയ് 4-ന് വോട്ടെണ്ണലും നടക്കും. ഡിഎംകെ നേതൃത്വം നൽകുന്ന സഖ്യവും എഐഎഡിഎംകെ-ബിജെപി സഖ്യവും തമ്മിലുള്ള പോരാട്ടത്തിലേക്ക് വിജയ് കൂടി എത്തുന്നതോടെ തമിഴ്നാട്ടിൽ ശക്തമായ ത്രികോണ മത്സരത്തിനാണ് കളമൊരുങ്ങിയിരിക്കുന്നത്.

