ന്യൂഡൽഹി: ലോക്‌സഭയിലെ അംഗസംഖ്യ 850 ആയി ഉയർത്തിക്കൊണ്ട് വനിതാ സംവരണം നടപ്പിലാക്കാൻ ലക്ഷ്യമിടുന്ന നിർണ്ണായകമായ ഭരണഘടനാ ഭേദഗതി ബില്ലുകൾക്ക് ലോക്‌സഭയിൽ അവതരണാനുമതി. പ്രതിപക്ഷത്തിന്റെ കടുത്ത പ്രതിഷേധത്തിനിടെ നടന്ന വോട്ടെടുപ്പിൽ 185-നെതിരെ 251 വോട്ടുകൾക്കാണ് സഭ ബില്ലുകൾക്ക് അനുമതി നൽകിയത്. 131-ാം ഭരണഘടനാ ഭേദഗതി ബില്ലും ഇതിനൊപ്പം സഭയിൽ അവതരിപ്പിച്ചു.(Attempt to hijack democracy, KC Venugopal opposes increasing number of seats)
കേന്ദ്ര നിയമമന്ത്രി അർജുൻ രാം മേഘ്‌വാൾ, ആഭ്യന്തരമന്ത്രി അമിത് ഷാ എന്നിവരാണ് ബില്ലുകൾ സഭയിൽ വെച്ചത്. പ്രധാനമായും മൂന്ന് ബില്ലുകളാണ് കേന്ദ്രം കൊണ്ടുവന്നത്. നാരീശക്തി വന്ദൻ അധിനിയം, ലോക്‌സഭാ സീറ്റുകൾ 850 ആയി വർധിപ്പിച്ച് അതിൽ 33 ശതമാനം വനിതാ സംവരണം ഉറപ്പാക്കുന്ന ബിൽ ആണിത്. മണ്ഡല പുനർനിർണ്ണയ ബിൽ, രാജ്യത്തെ മണ്ഡലങ്ങളുടെ അതിർത്തി പുനർനിർണ്ണയിക്കുന്നതിനുള്ള വ്യവസ്ഥയാണ്. കേന്ദ്രഭരണ നിയമ ഭേദഗതി കേന്ദ്രഭരണ പ്രദേശങ്ങളിലെ ഭരണപരമായ മാറ്റങ്ങൾ ലക്ഷ്യമിട്ടുള്ള ബിൽ ആണ്.
പുതിയ ബിൽ പ്രകാരം 2029-ലെ പൊതുതിരഞ്ഞെടുപ്പോടെ ലോക്‌സഭയുടെ അംഗബലം നിലവിലെ 543-ൽ നിന്നും 850 ആയി ഉയർത്താനാണ് കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നത്. ഇതോടൊപ്പം നിയമസഭകളിലും മണ്ഡല പുനർനിർണ്ണയത്തിലൂടെ മൂന്നിലൊന്ന് സീറ്റുകൾ സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെടും. സീറ്റുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെ കോൺഗ്രസ് ഉൾപ്പെടെയുള്ള പ്രതിപക്ഷ കക്ഷികൾ ശക്തമായി എതിർത്തു. 2029-ൽ ഭരണം ഉറപ്പിക്കാനുള്ള ബിജെപിയുടെ തന്ത്രമാണിത്. തിരഞ്ഞെടുപ്പ് തോൽവി ഭയന്നാണ് കേന്ദ്രത്തിന്റെ ഈ നീക്കം. യഥാർത്ഥത്തിൽ വനിതാ സംവരണമാണ് ലക്ഷ്യമെങ്കിൽ 2023-ൽ പാസാക്കിയ ബിൽ എന്തുകൊണ്ട് നടപ്പിലാക്കിയില്ല? ജനാധിപത്യത്തെ ഹൈജാക്ക് ചെയ്യാനാണ് സർക്കാർ ശ്രമിക്കുന്നത് എന്ന് കെ സി വേണുഗോപാൽ ചോദിച്ചു.
നിലവിലെ 543 അംഗങ്ങളിൽ തന്നെ 33 ശതമാനം സംവരണം ഏർപ്പെടുത്തുകയാണെങ്കിൽ ബില്ലിനെ പിന്തുണയ്ക്കാമെന്ന് പ്രതിപക്ഷം വ്യക്തമാക്കി. ബില്ലുകൾ ചർച്ച ചെയ്യുന്നതിനായി ഏപ്രിൽ 16, 17, 18 തീയതികളിലായി പ്രത്യേക പാർലമെന്റ് സമ്മേളനമാണ് വിളിച്ചുചേർത്തിരിക്കുന്നത്. അന്തരിച്ച പാർലമെന്റ് അംഗങ്ങൾക്കും ഇതിഹാസ ഗായിക ആശാ ഭോസ്ലേയ്ക്കും ലോക്‌സഭ അനുശോചനം രേഖപ്പെടുത്തിയ ശേഷമാണ് നടപടിക്രമങ്ങൾ ആരംഭിച്ചത്. വരും ദിവസങ്ങളിൽ സഭയിൽ ഇതുസംബന്ധിച്ച് വലിയ തർക്കങ്ങൾ ഉണ്ടാകുമെന്നാണ് സൂചന.

