ഗുരുവായൂർ: വിഷുദിനത്തിൽ ഗുരുവായൂരപ്പനെ കണി കാണാൻ ആയിരക്കണക്കിന് ഭക്തർ ക്ഷേത്രത്തിലെത്തി. പുലർച്ചെ 2.55 മുതൽ 3.55 വരെ നടന്ന വിഷുക്കണി ദർശനത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. വരും മണിക്കൂറുകളിൽ പതിനായിരക്കണക്കിന് ആളുകൾ ദർശനത്തിനായി എത്തുമെന്നാണ് ദേവസ്വം അധികൃതർ പ്രതീക്ഷിക്കുന്നത്.(Devotional Vishu Darshan, Thousands flock to see Lord Krishna in Guruvayur)
ഭക്തരുടെ തിരക്ക് കണക്കിലെടുത്ത് ദേവസ്വം വിപുലമായ സുരക്ഷാ-ദർശന ക്രമീകരണങ്ങളാണ് ഏർപ്പെടുത്തിയിരിക്കുന്നത്. പൊതുവരിയിൽ നിൽക്കുന്ന ഭക്തർക്കായിരിക്കും ദർശനത്തിന് മുൻഗണന നൽകുക. തിരക്ക് നിയന്ത്രിക്കുന്നതിന്റെ ഭാഗമായി മുതിർന്ന പൗരന്മാർക്കും പ്രാദേശിക വിഭാഗക്കാർക്കും ദർശനം പരിമിതപ്പെടുത്തിയിട്ടുണ്ട്. ഇവർക്കായി ആദ്യമെത്തുന്ന 500 പേർക്ക് വീതം ടോക്കൺ നൽകും.
മുതിർന്ന പൗരന്മാർക്ക് ഭഗവതി ക്ഷേത്രത്തിന് പുറത്തെ നെയ്യ് വിളക്ക് കൗണ്ടർ വഴിയും പ്രാദേശിക വിഭാഗക്കാർക്ക് പടിഞ്ഞാറേ ഗോപുരത്തിന് പുറത്തുനിന്നുമാണ് ടോക്കൺ നൽകുന്നത്. നെയ്യ് വിളക്ക് വഴിപാട് ശീട്ടാക്കിയവർക്ക് രാവിലെ 7.30 മുതലായിരിക്കും ദർശനം അനുവദിക്കുക. തിരക്ക് വർദ്ധിച്ചാൽ ഇതിന് നിയന്ത്രണം ഏർപ്പെടുത്തും.
കിഴക്കേ നടയിലൂടെ എത്തുന്ന ഭക്തർക്ക് ദീപസ്തംഭത്തിന് മുന്നിൽ വൺവേ സമ്പ്രദായം ഏർപ്പെടുത്തിയിട്ടുണ്ട്. ക്ഷേത്ര സുരക്ഷാ ഉദ്യോഗസ്ഥർക്ക് പുറമെ വൻ പോലീസ് സന്നാഹത്തെയും സ്ഥലത്ത് വിന്യസിച്ചിട്ടുണ്ട്. തിരക്ക് കുറയുന്നതിനനുസരിച്ച് നിയന്ത്രണങ്ങളിൽ മാറ്റം വരുത്തുമെന്ന് അധികൃതർ അറിയിച്ചു. വിഷു പ്രമാണിച്ച് ക്ഷേത്രത്തിൽ വിപുലമായ ചടങ്ങുകളാണ് നടക്കുന്നത്. ഭഗവാന് സമർപ്പിക്കുന്ന നമസ്കാര സദ്യയിൽ ഭക്തർക്ക് പാൽപായസം നൽകുന്നത് പ്രധാന വിശേഷമാണ്. കാഴ്ചശീവേലിയും രാത്രിയിൽ ഇടയ്ക്ക, നാഗസ്വര മേളങ്ങളോടെയുള്ള വിളക്കെഴുന്നള്ളിപ്പും വിഷു ആഘോഷങ്ങളുടെ ഭാഗമായി നടക്കും.

