ചെന്നൈ: ഐപിഎൽ 2026 സീസണിൽ വിജയമില്ലാതെ വലയുന്ന കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനും (KKR) നായകൻ അജിങ്ക്യ രഹാനെയ്ക്കും വീണ്ടും തിരിച്ചടി (Ajinkya Rahane Fine IPL 2026). ചെന്നൈ സൂപ്പർ കിംഗ്സിനെതിരായ (CSK) മത്സരത്തിൽ തോൽവി വഴങ്ങിയതിന് പിന്നാലെ, കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ രഹാനെയ്ക്ക് ബിസിസിഐ 12 ലക്ഷം രൂപ പിഴ ചുമത്തി.
ചെപ്പോക്കിൽ നടന്ന മത്സരത്തിൽ നിശ്ചിത സമയത്തിനുള്ളിൽ ഓവറുകൾ പൂർത്തിയാക്കാൻ കഴിയാത്തതിനാണ് ഐപിഎൽ പെരുമാറ്റച്ചട്ടം പ്രകാരം രഹാനെയ്ക്ക് പിഴ വിധിച്ചത്. സീസണിലെ കെകെആറിന്റെ ആദ്യ നിയമലംഘനമായതിനാലാണ് പിഴത്തുക 12 ലക്ഷത്തിൽ ഒതുങ്ങിയത്. ഈ സീസണിൽ കളിച്ച അഞ്ച് മത്സരങ്ങളിലും കെകെആർ പരാജയപ്പെട്ടു. ചെന്നൈ ഉയർത്തിയ 193 റൺസ് ലക്ഷ്യം പിന്തുടർന്ന കൊൽക്കത്തയ്ക്ക് 20 ഓവറിൽ 7 വിക്കറ്റ് നഷ്ടത്തിൽ 160 റൺസെടുക്കാനേ സാധിച്ചുള്ളൂ. 32 റൺസിനായിരുന്നു ചെന്നൈയുടെ വിജയം. ചെന്നൈയ്ക്കായി നൂർ അഹമ്മദ് മൂന്ന് വിക്കറ്റും അൻഷുൽ കംബോജ് രണ്ട് വിക്കറ്റും വീഴ്ത്തി. കെകെആർ നിരയിൽ രമൺദീപ് സിംഗ് (35), റോവ്മാൻ പവൽ (31*) എന്നിവർ പൊരുതിയെങ്കിലും ഫിൻ അലൻ, കാമറൂൺ ഗ്രീൻ തുടങ്ങിയ പ്രമുഖ താരങ്ങൾ നിരാശപ്പെടുത്തി.
രണ്ടാം വിജയം നേടിയ ചെന്നൈ എട്ടാം സ്ഥാനത്തേക്ക് ഉയർന്നപ്പോൾ, ഒരു വിജയം പോലും നേടാനാകാത്ത കൊൽക്കത്ത പട്ടികയിൽ ഏറ്റവും പിന്നിലാണ്. നായകൻ എന്ന നിലയിൽ ബാറ്റിംഗിലും നയിക്കുന്നതിലും രഹാനെ നേരിടുന്ന കടുത്ത വെല്ലുവിളികൾ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിന്റെ ഈ സീസണിലെ മുന്നേറ്റത്തെ സാരമായി ബാധിച്ചിരിക്കുകയാണ്.
Summary: Kolkata Knight Riders (KKR) captain Ajinkya Rahane has been fined Rs 12 lakh for maintaining a slow over-rate during their IPL 2026 match against Chennai Super Kings (CSK). This comes as KKR suffered their fifth consecutive loss of the season, failing to chase CSK’s target of 193. KKR managed only 160/7 in 20 overs. While CSK moved up to the eighth spot with their second win, KKR remains winless at the bottom of the table.

