വാഷിംഗ്ടൺ: രണ്ടാഴ്ചത്തെ താൽക്കാലിക വെടിനിർത്തൽ നിലനിൽക്കുന്ന പശ്ചാത്തലത്തിൽ, അമേരിക്ക-ഇറാൻ സംഘർഷം അവസാനത്തോടടുക്കുകയാണെന്ന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. പരിപാടിയിൽ നൽകിയ അഭിമുഖത്തിലാണ് ട്രംപിന്റെ നിർണ്ണായക വെളിപ്പെടുത്തൽ.(Iran war is very close to being over, says Trump)
പാകിസ്ഥാനിൽ വച്ച് കഴിഞ്ഞ വാരാന്ത്യത്തിൽ നടന്ന ചർച്ചകൾ തീരുമാനമാകാതെ പിരിഞ്ഞെങ്കിലും, വ്യാഴാഴ്ച മുതൽ ഇരുരാജ്യങ്ങളും തമ്മിലുള്ള ചർച്ചകൾ പുനരാരംഭിക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. “യുദ്ധം ഏകദേശം അവസാനിച്ചുവെന്നാണ് ഞാൻ കരുതുന്നത്. ഉടൻ തന്നെ ഒരു പരിസമാപ്തി ഉണ്ടാകും,” ട്രംപ് പറഞ്ഞു.
കഴിഞ്ഞയാഴ്ച ഇറാനിലെ ബോംബാക്രമണം അമേരിക്ക നിർത്തിവെച്ചിരുന്നെങ്കിലും, തിങ്കളാഴ്ച മുതൽ ഇറാനിയൻ തുറമുഖങ്ങളിൽ നാവിക ഉപരോധം ട്രംപ് ഏർപ്പെടുത്തിയിരുന്നു. ഇത് സംഘർഷത്തിന് പുതിയൊരു തലമാണ് നൽകിയത്. യുദ്ധം അവസാനിക്കാറായെന്ന് പറയുമ്പോഴും അമേരിക്കയുടെ ലക്ഷ്യം പൂർണ്ണമായി കൈവരിച്ചിട്ടില്ലെന്ന് ട്രംപ് വ്യക്തമാക്കി. “ഞാൻ ഇപ്പോൾ പിന്മാറുകയാണെങ്കിൽ ആ രാജ്യം പുനർനിർമ്മിക്കാൻ അവർക്ക് 20 വർഷമെടുക്കും. ഞങ്ങളുടെ പണി ഇനിയും തീർന്നിട്ടില്ല,” ട്രംപ് പറഞ്ഞു.
ഇറാന്റെ ആണവ ശേഷി തകർക്കാനാണ് യുദ്ധത്തിൽ ഇടപെട്ടതെന്ന് ട്രംപ് ന്യായീകരിച്ചു. ഇറാൻ ആണവായുധം നിർമ്മിച്ചിരുന്നെങ്കിൽ അത് ലോകത്തിന് മുഴുവൻ ഭീഷണിയാകുമായിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസിന്റെ നേതൃത്വത്തിൽ നടന്ന ചർച്ചകളിൽ വലിയ പുരോഗതി ഉണ്ടായതായി അദ്ദേഹം അറിയിച്ചു. “പന്ത് ഇപ്പോൾ ഇറാന്റെ കോർട്ടിലാണ്. എന്ത് സംഭവിക്കണമെന്ന് അവർക്ക് തീരുമാനിക്കാം,” ആണവ പദ്ധതി ഉപേക്ഷിച്ചാൽ വൻ നേട്ടമുണ്ടാകുമെന്നാണ് ജെ ഡി വാൻസ് പറയുന്നത്. വാൻസ് വ്യക്തമാക്കി. ഇറാന്റെ ആണവ പദ്ധതികൾ അവസാനിപ്പിക്കുന്നത് സംബന്ധിച്ചാണ് പ്രധാനമായും ചർച്ചകൾ നടക്കുന്നത്. ഫെബ്രുവരി 28-ന് അമേരിക്കയും ഇസ്രായേലും സംയുക്തമായി നടത്തിയ ആക്രമണത്തോടെയാണ് ഇറാൻ യുദ്ധം ആരംഭിച്ചത്.

