ന്യൂഡൽഹി: പശ്ചിമേഷ്യയിലെ യുദ്ധസാഹചര്യത്തിൽ ആഗോള വ്യാപാരത്തിന്റെ ജീവനാഡിയായ ഹോർമുസ് കടലിടുക്കിലെ ഗതാഗതം പൂർണ്ണമായും സ്വതന്ത്രമാക്കണമെന്ന് ഇന്ത്യ ആവശ്യപ്പെട്ടു. കടലിടുക്കിലെ തടസ്സങ്ങൾ നീക്കി പഴയ സ്ഥിതി പുനസ്ഥാപിക്കുന്നത് സംബന്ധിച്ച് ഇന്ത്യയും ഫ്രാൻസും തമ്മിൽ ഉന്നതതല ചർച്ചകൾ നടത്തി. (Strait of Hormuz should be completely free, India holds talks with France)
അമേരിക്ക ഇറാനുമേൽ സമുദ്ര ഉപരോധം കടുപ്പിച്ചിരിക്കുകയാണെങ്കിലും, ജിസിസി രാജ്യങ്ങളിൽ നിന്നുള്ള ഇന്ത്യൻ കപ്പലുകൾക്ക് ഉപരോധം ബാധകമാകില്ലെന്ന് യുഎസ് വ്യക്തമാക്കി. ഇന്ത്യൻ കപ്പലുകളെ തടയുകയോ പരിശോധിക്കുകയോ ചെയ്യില്ലെന്നാണ് അമേരിക്കൻ സൈനിക വക്താക്കൾ നൽകുന്ന സൂചന.
അതേസമയം, ഹോർമുസ് കടലിടുക്കിലൂടെ കടന്നുപോകുന്ന ഇന്ത്യൻ കപ്പലുകളിൽ നിന്ന് ടോൾ ഈടാക്കിയിട്ടില്ലെന്ന് ഇറാന്റെ ഭാഗത്തുനിന്നും വിശദീകരണമുണ്ടായി. ഇന്ത്യയും ഇറാനും തമ്മിലുള്ള സൗഹൃദപരമായ ബന്ധത്തിന്റെ പശ്ചാത്തലത്തിൽ, ഇന്ത്യൻ പതാക വഹിച്ച കപ്പലുകൾക്ക് കടലിടുക്കിലൂടെ കടന്നുപോകാൻ പ്രത്യേക അനുമതിയും ഇറാൻ നൽകിയിട്ടുണ്ട്. മേഖലയിലെ സംഘർഷങ്ങൾക്കിടയിലും ഇറാനുമായുള്ള സഹകരണം ഇന്ത്യ തുടരുകയാണ്. 20,000 കിലോയോളം വരുന്ന അവശ്യ മരുന്നുകൾ കൂടി ഇന്ത്യയിൽ നിന്ന് ഇറാനിലേക്ക് അയച്ചു. ഇറാൻ എംബസിയുടെ നേതൃത്വത്തിലാണ് ഈ മരുന്നുകൾ വിതരണത്തിനായി എത്തിച്ചത്. വെടിനിർത്തൽ പ്രഖ്യാപനത്തിന് പിന്നാലെ ഇന്ത്യൻ കമ്പനികൾ മരുന്ന് കയറ്റുമതി പുനരാരംഭിച്ചിട്ടുണ്ട്.
ഇറാന്റെ തുറമുഖങ്ങളിലേക്കും തിരിച്ചുമുള്ള എല്ലാ ചരക്ക് നീക്കവും തടയുന്ന തരത്തിലുള്ള കർശനമായ സമുദ്ര ഉപരോധമാണ് യുഎസ് പ്രഖ്യാപിച്ചിരിക്കുന്നത്. എന്നാൽ ഈ ഉപരോധത്തോട് ഇറാൻ രൂക്ഷമായാണ് പ്രതികരിച്ചത്. ഇറാന്റെ തുറമുഖങ്ങൾക്ക് ഭീഷണി ഉണ്ടായാൽ മേഖലയിലെ ഒരു തുറമുഖവും സുരക്ഷിതമായിരിക്കില്ലെന്നും തിരിച്ചടി ഉണ്ടാകുമെന്നും ഇറാൻ സൈനിക വക്താവ് മുന്നറിയിപ്പ് നൽകി.

