വാഷിങ്ടൺ: പശ്ചിമേഷ്യയിൽ പ്രഖ്യാപിച്ച വെടിനിർത്തൽ നിലനിൽക്കെ, ഇറാനുമായി ഒരുവട്ടം കൂടി നേരിട്ടുള്ള ചർച്ചയ്ക്ക് അമേരിക്ക തയ്യാറെടുക്കുന്നതായി സൂചന. സംഘർഷം ശാശ്വതമായി അവസാനിപ്പിക്കാനുള്ള കരാറിലെത്താൻ ലക്ഷ്യമിട്ടാണ് യുഎസ് ഉദ്യോഗസ്ഥർ വീണ്ടും കൂടിക്കാഴ്ചയ്ക്ക് ആലോചിക്കുന്നത്.(Is the US preparing to negotiate with Iran again? Ceasefire may be extended)
വരും ദിവസങ്ങളിൽ പ്രാദേശിക മധ്യസ്ഥരുമായി നടത്തുന്ന ചർച്ചകളുടെ പുരോഗതി വിലയിരുത്തിയാകും അന്തിമ തീരുമാനം എടുക്കുക. ചർച്ചകൾക്കായി പ്രധാനമായും പരിഗണിക്കുന്നത് ജനീവ, ഇസ്താംബുൾ, വിയന്ന, ഇസ്ലാമാബാദ്എന്നിവയെയാണ്. രണ്ടാം വട്ട ചർച്ചയ്ക്കായി ഇരുരാജ്യങ്ങളെയും ഒരേ മേശയിലെത്തിക്കാൻ തുർക്കി സജീവമായ മധ്യസ്ഥശ്രമങ്ങൾ തുടരുകയാണ്. നയതന്ത്ര ചർച്ചകൾക്ക് കൂടുതൽ സമയം ആവശ്യമാണെന്നു കണ്ടാൽ നിലവിലെ വെടിനിർത്തൽ കാലാവധി നീട്ടുന്ന കാര്യവും യുഎസ് പരിഗണിക്കുന്നുണ്ട്.
ഒരു വശത്ത് ചർച്ചകൾക്ക് വാതിൽ തുറന്നിടുമ്പോഴും, ഇറാനുമേൽ സൈനിക-സാമ്പത്തിക സമ്മർദ്ദം ശക്തമാക്കുകയാണ് അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ്. ഇറാന്റെ തുറമുഖങ്ങളിൽ യുഎസ് സൈനിക ഉപരോധം ആരംഭിച്ചതായി ട്രംപ് ഔദ്യോഗികമായി പ്രഖ്യാപിച്ചു.

