കൊല്ലം: ശബരിമല സ്വർണ്ണക്കൊള്ളക്കേസിൽ കെ.പി. ശങ്കരദാസിന് ജാമ്യം അനുവദിച്ചു. കൊല്ലം വിജിലൻസ് കോടതിയാണ് ജാമ്യം നൽകിയത്. കേസിൽ പതിനൊന്നാം പ്രതിയായ ശങ്കരദാസ് നിലവിൽ റിമാൻഡിൽ കഴിഞ്ഞുവരികയായിരുന്നു.(Sabarimala gold theft case, KP Sankaradas granted bail, last accused also released)
പ്രത്യേക അന്വേഷണസംഘം നിശ്ചിത സമയപരിധിക്കുള്ളിൽ കുറ്റപത്രം സമർപ്പിക്കാത്തതിനെത്തുടർന്നാണ് കോടതി സ്വാഭാവിക ജാമ്യം അനുവദിച്ചത്. ജനുവരി 14-നാണ് ശങ്കരദാസിനെ എസ്‌ഐടി അറസ്റ്റ് ചെയ്തത്. റിമാൻഡ് കാലാവധി 90 ദിവസം പൂർത്തിയായ സാഹചര്യത്തിലാണ് കോടതി നടപടി.
എ. പത്മകുമാർ ദേവസ്വം ബോർഡ് ചെയർമാനായിരുന്ന കാലയളവിലായിരുന്നു ശങ്കരദാസ് ബോർഡ് അംഗമായി പ്രവർത്തിച്ചിരുന്നത്. ശബരിമല സ്വർണ്ണക്കേസുമായി ബന്ധപ്പെട്ട 13 പ്രതികളിൽ 12 പേരെയും എസ്‌ഐടി അറസ്റ്റ് ചെയ്തിരുന്നു. ഇതിൽ ഒമ്പത് പേർക്ക് നേരത്തെ തന്നെ സ്വാഭാവിക ജാമ്യം ലഭിച്ചിരുന്നു. രണ്ട് പേർക്ക് റിമാൻഡ് കാലാവധിക്കിടെ തന്നെ കോടതി ജാമ്യം അനുവദിച്ചു. കട്ടിളപ്പാളി കേസ്, ദ്വാരപാലക പ്രതിമ കേസ് എന്നിവയിലും ശങ്കരദാസ് പ്രതിയാണ്. കുറ്റപത്രം സമർപ്പിക്കാൻ വൈകുന്നത് കേസിലെ പ്രധാന പ്രതികൾക്കെല്ലാം ജാമ്യം ലഭിക്കാൻ ഇടയാക്കിയത് അന്വേഷണസംഘത്തിന് തിരിച്ചടിയായിട്ടുണ്ട്.

