ബീജിങ്: ചൈനയുടെ സൈബർ സുരക്ഷാ ചരിത്രത്തിലെ ഏറ്റവും വലിയ ആഘാതമായി ടിയാൻജിനിലെ നാഷണൽ സൂപ്പർ കമ്പ്യൂട്ടിങ് സെന്ററിന് (NSCC) നേരെ സൈബറാക്രമണം (China Cyberattack 2026). പ്രതിരോധ രേഖകളും മിസൈൽ രൂപരേഖകളും ഉൾപ്പെടെ പത്തുലക്ഷം ജിബി (10 പെറ്റാബൈറ്റ്) ഡാറ്റ ചോർന്നതായി സിഎൻഎൻ റിപ്പോർട്ട് ചെയ്തു. ആറുമാസത്തോളം നീണ്ടുനിന്ന നിഗൂഢമായ ഓപ്പറേഷനിലൂടെയാണ് ഹാക്കർമാർ ഈ നേട്ടം കൈവരിച്ചത്.
അതീവ രഹസ്യസ്വഭാവമുള്ള മിസൈൽ രൂപരേഖകൾ, യുദ്ധവിമാന ഗവേഷണങ്ങൾ, ആധുനിക യുദ്ധ മാതൃകകൾ (War Models) എന്നിവ ചോർന്നവയിൽ ഉൾപ്പെടുന്നു.എയറോസ്പേസ് എൻജിനീയറിങ്, സൈനിക സാങ്കേതികവിദ്യ, ബയോ ഇൻഫോർമാറ്റിക്സ്, ഫ്യൂഷൻ സിമുലേഷൻ തുടങ്ങിയ തന്ത്രപ്രധാനമായ ഡാറ്റയും ഹാക്കർമാരുടെ കൈവശമെത്തി.
രാജ്യത്തെ ആറായിരത്തിലധികം സ്ഥാപനങ്ങൾക്ക് കമ്പ്യൂട്ടിങ് പിന്തുണ നൽകുന്ന കേന്ദ്രമായതിനാൽ, ഈ ഹാക്കിങ് ചൈനയുടെ മൊത്തം സുരക്ഷാ സംവിധാനങ്ങളെയും ബാധിച്ചേക്കാം.
സൈബർ സുരക്ഷാ വിദഗ്ധരുടെ നിഗമനപ്രകാരം വളരെ ലളിതമെങ്കിലും ഫലപ്രദമായ രീതിയാണ് ഹാക്കർമാർ ഉപയോഗിച്ചത്.
സുരക്ഷാ തകരാറുള്ള (Compromised) ഒരു വിപിഎൻ വഴിയാണ് ഹാക്കർ സൂപ്പർ കമ്പ്യൂട്ടർ ശൃംഖലയിൽ പ്രവേശിച്ചത്.വിവരങ്ങൾ ചോർത്താനായി ഒരു ഓട്ടമേറ്റഡ് സിസ്റ്റം (Botnet) വിന്യസിച്ചു.വിവരങ്ങൾ ഒന്നിച്ച് ചോർത്തുന്നതിന് പകരം, തിരിച്ചറിയപ്പെടാതിരിക്കാൻ വിവിധ സിസ്റ്റങ്ങളിലൂടെ ചെറിയ ഭാഗങ്ങളായി ആറുമാസം കൊണ്ടാണ് ഡാറ്റ കടത്തിയത്.
ചോർത്തപ്പെട്ട വിവരങ്ങളുടെ ആദ്യ ഭാഗം ഫെബ്രുവരിയിൽ തന്നെ ഓൺലൈനിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ‘ഫ്ലേമിങ് ചൈന’ (Flaming China) എന്ന പേരുള്ള ഉപയോക്താവ് ടെലഗ്രാം ചാനൽ വഴിയാണ് ഈ വിവരങ്ങൾ പരസ്യപ്പെടുത്തിയത്. നിലവിൽ ഈ തന്ത്രപ്രധാന രേഖകൾ ഹാക്കർമാർ വിൽപനയ്ക്ക് വെച്ചിരിക്കുകയാണ്.
ലോകത്തിലെ തന്നെ ഏറ്റവും കരുത്തുറ്റ സൈബർ സുരക്ഷാ സംവിധാനങ്ങളുണ്ടെന്ന് അവകാശപ്പെടുന്ന ചൈനയ്ക്ക്, മാസങ്ങളോളം തങ്ങളുടെ മൂക്കിന് താഴെ നടന്ന ഈ വിവരച്ചോർച്ച തിരിച്ചറിയാൻ കഴിയാത്തത് വലിയ നാണക്കേടായി മാറിയിരിക്കുകയാണ്.
Story Summary:
China’s National Supercomputing Center (NSCC) in Tianjin has been hit by a massive cyberattack, resulting in the theft of 10 petabytes (1 million GB) of data, including classified defense documents and missile designs. CNN reported that hackers maintained access for six months by exploiting a compromised VPN entry point and using a botnet. The stolen data, which covers aerospace engineering and military technology, is reportedly being sold on Telegram by a user named ‘Flaming China’.

