കണ്ണൂർ: കരിവെള്ളൂരിലെ സിവിൽ പോലീസ് ഓഫീസർ ദിവ്യശ്രീയെ അതിക്രൂരമായി കൊലപ്പെടുത്തിയ കേസിൽ ഭർത്താവ് രാജേഷിന് മൂന്ന് ജീവപര്യന്തം തടവുശിക്ഷ വിധിച്ചു. തലശ്ശേരി പ്രിൻസിപ്പൽ സെഷൻസ് കോടതിയുടേതാണ് ഈ അപൂർവ്വ വിധി. (CPO Divyasree murder case, Husband gets 3 life sentences)
കൊലപാതകം, ദിവ്യശ്രീയുടെ അച്ഛനെ കൊലപ്പെടുത്താൻ ശ്രമിച്ചു തുടങ്ങിയ മൂന്ന് വ്യത്യസ്ത കുറ്റങ്ങളിലായാണ് ശിക്ഷ. ഇതിന് പുറമെ പ്രതി രണ്ട് ലക്ഷം രൂപ പിഴയും ഒടുക്കണം. 2024 നവംബർ 21-നാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്.
ദിവ്യശ്രീയുടെ വീട്ടിലെത്തിയ രാജേഷ്, പെട്രോൾ ഒഴിച്ച ശേഷം അവരെ വെട്ടിക്കൊലപ്പെടുത്തുകയായിരുന്നു. തടയാൻ ശ്രമിച്ച ദിവ്യശ്രീയുടെ അച്ഛനെയും പ്രതി ആക്രമിച്ചു. ദിവ്യശ്രീയും രാജേഷും തമ്മിൽ വിവാഹമോചന കേസ് നിലനിന്നിരുന്നു. കൊലപാതകം നടക്കുന്നതിന്റെ തലേദിവസം കോടതിയിൽ ഹാജരായ ദിവ്യശ്രീ, തനിക്ക് ബന്ധം വേർപെടുത്തണമെന്ന് കർശന നിലപാട് സ്വീകരിച്ചിരുന്നു. ഇതിലുള്ള വൈരാഗ്യമാണ് കൊലപാതകത്തിൽ കലാശിച്ചത്.

