കൊച്ചി: കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതിക്കേസിലെ പ്രതികളെ പ്രോസിക്യൂട്ട് ചെയ്യാനുള്ള അനുമതി നിഷേധിച്ച സംഭവത്തിൽ വ്യവസായ വകുപ്പ് സെക്രട്ടറിക്കെതിരെ ഹൈക്കോടതിയുടെ കർശന നടപടി. കോടതിയലക്ഷ്യക്കുറ്റം നിലനിൽക്കുമെന്ന് വ്യക്തമാക്കിയ കോടതി, വകുപ്പ് സെക്രട്ടറി നേരിട്ട് ഹാജരാകണമെന്ന് ഉത്തരവിട്ടു. പ്രോസിക്യൂഷൻ അനുമതി നിഷേധിച്ച സർക്കാർ ഉത്തരവ് സിംഗിൾ ബെഞ്ച് റദ്ദാക്കുകയും ചെയ്തു.(Cashew corruption case, High Court contempt of court against Industries Department Secretary will remain)
ഐഎൻടിയുസി നേതാവ് സമർപ്പിച്ച കോടതിയലക്ഷ്യ ഹർജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി സ്വീകരിച്ചത്. സർക്കാരിന്റെ നിലപാടുകളെ കോടതി രൂക്ഷമായി വിമർശിച്ചിരുന്നു. കേസിൽ സർക്കാരിന്റേത് ഒളിച്ചുകളിയാണെന്നും അഴിമതിക്കാരെ സംരക്ഷിക്കാനാണോ സർക്കാർ ശ്രമിക്കുന്നതെന്നും കോടതി ചോദിച്ചിരുന്നു.
സിബിഐ കുറ്റക്കാരെന്ന് കണ്ടെത്തിയിട്ടും പ്രോസിക്യൂഷൻ അനുമതി നൽകാൻ സർക്കാരിന് മാത്രം ബോധ്യപ്പെടാത്തത് എന്തുകൊണ്ടാണെന്ന് കോടതി ആരാഞ്ഞു. അഴിമതിക്കാരെ സർക്കാർ സംരക്ഷിക്കുകയാണെന്ന് ഉത്തരവിൽ രേഖപ്പെടുത്തേണ്ടി വരുമെന്നും നിയമത്തെ അംഗീകരിക്കുന്ന നിലപാടാണ് സർക്കാരിൽ നിന്ന് പ്രതീക്ഷിക്കുന്നതെന്നും കോടതി ഓർമ്മിപ്പിച്ചു.

