കൊച്ചി: കേരളത്തിൽ യുഡിഎഫ് മികച്ച ഭൂരിപക്ഷത്തോടെ അധികാരത്തിൽ തിരിച്ചെത്തുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ. കഴിഞ്ഞ 30 വർഷത്തിനിടെ മുന്നണി കാഴ്ചവെച്ച ഏറ്റവും മികച്ച സംഘടനാ പ്രവർത്തനമാണ് ഇത്തവണ നടന്നതെന്നും വോട്ടെടുപ്പിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കവെ അദ്ദേഹം അവകാശപ്പെട്ടു.(There will be a ‘clean sweep’ in 5 districts, says VD Satheesan)
തന്റെ ആത്മവിശ്വാസത്തിന് വ്യക്തമായ രാഷ്ട്രീയ അടിത്തറയുണ്ടെന്ന് സതീശൻ പറഞ്ഞു. പിണങ്ങിപ്പോയവരെയും അകന്നുനിന്നവരെയും തിരികെ എത്തിക്കാൻ യുഡിഎഫിന് സാധിച്ചു. ദളിത് സംഘടനകളും പിന്നാക്ക വിഭാഗങ്ങളും ഇത്തവണ യുഡിഎഫിനൊപ്പമാണ് നിന്നത്. മികച്ച പോളിംഗ് ശതമാനം യുഡിഎഫിന് അനുകൂലമാണ്. പ്രവാസികൾ കൂടി കൂടുതൽ എത്തിയിരുന്നെങ്കിൽ വോട്ടിംഗ് ശതമാനം ഇനിയും വർദ്ധിക്കുമായിരുന്നു.
എറണാകുളം, പത്തനംതിട്ട, ഇടുക്കി, മലപ്പുറം, വയനാട് ജില്ലകളിൽ യുഡിഎഫ് സമ്പൂർണ്ണ വിജയം നേടുമെന്ന് അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു. എൽഡിഎഫിന്റെ പുതിയ മുഖ്യമന്ത്രി ചർച്ചകളെ സതീശൻ പരിഹസിച്ചു. എൽഡിഎഫിന് ഇപ്പോൾ വനിതാ മുഖ്യമന്ത്രിയെക്കുറിച്ചും യുവ മുഖ്യമന്ത്രിയെക്കുറിച്ചും ഒക്കെ ചർച്ച ചെയ്യാം. കാരണം അവർ അധികാരത്തിൽ വരാൻ പോകുന്നില്ലല്ലോ, അദ്ദേഹം പറഞ്ഞു.
സർക്കാർ ഖജനാവിലെ പണമെടുത്ത് പരസ്യപ്രചാരണം നടത്തിയെങ്കിലും ജനങ്ങൾക്കിടയിലെ ഭരണവിരുദ്ധ വികാരം മറികടക്കാൻ അവർക്ക് സാധിക്കില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. കുന്നത്തുനാട്ടിൽ ട്വന്റി 20-യുടെ അവസ്ഥ പരിതാപകരമായിരിക്കും. എൻഡിഎ സഖ്യത്തിലേക്ക് അവർ പോയതോടെ അവിടുത്തെ 75 ശതമാനത്തോളം വോട്ടർമാർ യുഡിഎഫിലേക്ക് മടങ്ങി വന്നു. മണ്ഡലത്തിൽ യുഡിഎഫ് വലിയ ഭൂരിപക്ഷത്തിൽ വിജയിക്കും. വയനാട് ദുരിതാശ്വാസ ഫണ്ടിനെക്കുറിച്ച് സിപിഎം പ്രചാരണം നടത്തിയെങ്കിലും, പാർട്ടിക്ക് ഉള്ളിലെ രക്തസാക്ഷി ഫണ്ട് തട്ടിപ്പും സ്വർണ്ണക്കടത്തുമാണ് അണികൾക്കിടയിൽ ചർച്ചയായതെന്ന് സതീശൻ പറഞ്ഞു.

