തിരുവനന്തപുരം: നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെടുപ്പ് പുരോഗമിക്കുന്നതിനിടെ സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ കള്ളവോട്ട് ആരോപണങ്ങൾ ഉയർന്നു (Kerala Election 2026 Bogus Vote Complaints). ഒറ്റപ്പാലം, തിരൂർ, കൊച്ചി, കാട്ടാക്കട മണ്ഡലങ്ങളിലാണ് പ്രധാനമായും പരാതികൾ റിപ്പോർട്ട് ചെയ്തത്. പലയിടങ്ങളിലും ഇത് മുന്നണി പ്രവർത്തകർ തമ്മിലുള്ള വാക്കേറ്റത്തിനും പ്രതിഷേധത്തിനും കാരണമായി.
ഒറ്റപ്പാലം മണ്ഡലത്തിലെ നാല് ബൂത്തുകളിൽ കള്ളവോട്ട് നടന്നതായി പരാതി ഉയർന്നു. മീറ്റ്‌ന സീനിയർ ബേസിക് സ്‌കൂൾ (ബൂത്ത് 168, 169), പടിഞ്ഞാർക്കര എൽപി സ്‌കൂൾ (ബൂത്ത് 163), അമ്പലപ്പാറ എഎൽപി സ്‌കൂൾ (ബൂത്ത് 98) എന്നിവിടങ്ങളിലാണ് ആക്ഷേപം ഉയർന്നത്. സ്വന്തം വോട്ട് മറ്റാരോ രേഖപ്പെടുത്തിയെന്ന് പരാതിപ്പെട്ട വോട്ടർമാർക്ക് പിന്നീട് ടെൻഡർ വോട്ട് ചെയ്യാൻ ഉദ്യോഗസ്ഥർ അനുമതി നൽകി.
തിരൂർ, ആനപ്പടി സ്വദേശി സജീറ മോളുടെ വോട്ട് മറ്റൊരാൾ ചെയ്തതായി പരാതിയുണ്ട്. സ്ലിപ് വാങ്ങി കൈയിൽ മഷി പുരട്ടിയ ശേഷമാണ് വോട്ട് രേഖപ്പെടുത്തപ്പെട്ടു എന്ന വിവരം ഉദ്യോഗസ്ഥർ യുവതിയെ അറിയിച്ചത്. ദൃശ്യങ്ങൾ പരിശോധിച്ച് നടപടി വേണമെന്ന് യുവതി ആവശ്യപ്പെട്ടു.
കാട്ടാക്കടയിൽ വയോധികന്റെ വോട്ട് സമ്മതമില്ലാതെ അങ്കണവാടി ഹെൽപ്പർ രേഖപ്പെടുത്തിയതായി പരാതി. സെന്റ് ആന്റണീസ് യുപി സ്കൂളിലെ 71-ാം നമ്പർ ബൂത്തിൽ സത്യൻ എന്ന വോട്ടറുടെ വോട്ടാണ് ഹെൽപ്പർ ചെയ്തത്. കൈപ്പത്തിക്ക് വോട്ട് ചെയ്യാൻ വന്ന തന്റെ വോട്ട് അരിവാളിന് ചെയ്തതായി സത്യൻ ആരോപിച്ചു. ഇത് ബൂത്ത് പരിസരത്ത് എൽഡിഎഫ്-യുഡിഎഫ് പ്രവർത്തകർ തമ്മിൽ വാക്കേറ്റത്തിന് ഇടയാക്കി.
ഇടക്കൊച്ചി അക്വിനാസ് കോളജിലെ ബൂത്തിൽ കുഞ്ഞുമോൾ എന്ന വോട്ടറുടെ വോട്ട് മറ്റാരോ രേഖപ്പെടുത്തി. പിന്നീട് ഇവർ ടെൻഡർ വോട്ട് ചെയ്തു. വോട്ടറായ ഷാജിമോന്റെ വോട്ട് പോസ്റ്റൽ വോട്ടായി രേഖപ്പെടുത്തിയതായി പരാതി. തൃക്കാക്കരയിൽ വോട്ട് രേഖപ്പെടുത്തിയതായാണ് ഉദ്യോഗസ്ഥർ അറിയിച്ചത്. ഷാജിമോൻ ഇതിനെതിരെ പരാതി നൽകി.
തിരുവനന്തപുരം സെൻട്രൽ, ബീമാപ്പള്ളി ഗവ. യുപി സ്കൂളിലെ 200-ാം നമ്പർ ബൂത്തിൽ നസീമയുടെ വോട്ട് മറ്റാരോ ചെയ്തതായി എൽഡിഎഫ് പരാതിപ്പെട്ടു. കള്ളവോട്ട് ആരോപണങ്ങൾ ഉയർന്ന ബൂത്തുകളിൽ ഏജന്റുമാരും ഉദ്യോഗസ്ഥരും തമ്മിൽ തർക്കങ്ങൾ നിലനിൽക്കുന്നുണ്ട്. പരാതികളിൽ തിരഞ്ഞെടുപ്പ് കമ്മീഷൻ വിശദമായ പരിശോധന നടത്തുമെന്നാണ് സൂചന.
Story Summary:
Several allegations of fraudulent voting (caged voting) were reported across Kerala during the assembly elections. Complaints emerged in Ottapalam, Tirur, Kochi, and Kattakkada. In Ottapalam, voters in four booths had to cast tender votes after discovering their votes were already cast. In Kattakkada, an elderly voter alleged an Anganwadi helper cast his vote for a different party without consent, sparking a clash between UDF and LDF workers. Similar incidents were reported in Ambalappuzha and Thiruvananthapuram Central.

