ന്യൂയോർക്ക്: ലെബനനിൽ കഴിഞ്ഞ മാസമുണ്ടായ ആക്രമണത്തിൽ മൂന്ന് ഇൻഡോനേഷ്യൻ സമാധാന സേനാംഗങ്ങൾ കൊല്ലപ്പെട്ട സംഭവത്തിൽ ഇസ്രായേൽ സൈന്യത്തിനും ഹിസ്ബുള്ളയ്ക്കും പങ്കുണ്ടെന്ന് ഐക്യരാഷ്ട്രസഭയുടെ പ്രാഥമിക അന്വേഷണ റിപ്പോർട്ട് (UN Peacekeepers Killed Lebanon). ഒരു സൈനികൻ ഇസ്രായേൽ ടാങ്കിൽ നിന്നുള്ള വെടിയേറ്റും മറ്റ് രണ്ട് പേർ ഹിസ്ബുള്ള സ്ഥാപിച്ചതെന്ന് കരുതുന്ന സ്ഫോടകവസ്തു പൊട്ടിത്തെറിച്ചുമാണ് കൊല്ലപ്പെട്ടതെന്ന് യുഎൻ വക്താവ് സ്റ്റെഫാൻ ഡുജാറിക് വ്യക്തമാക്കി. പ്രാഥമിക തെളിവുകളുടെ അടിസ്ഥാനത്തിലുള്ളതാണ് ഈ കണ്ടെത്തലുകളെന്നും സംഭവത്തിൽ വിശദമായ അന്വേഷണം തുടരുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സമാധാന സേനാംഗങ്ങൾക്ക് നേരെയുള്ള ആക്രമണം അംഗീകരിക്കാനാവില്ലെന്നും അന്താരാഷ്ട്ര നിയമപ്രകാരം ഇത് യുദ്ധക്കുറ്റമായി കണക്കാക്കാമെന്നും യുഎൻ വക്താവ് പറഞ്ഞു. കുറ്റവാളികളെ നിയമത്തിന് മുന്നിൽ കൊണ്ടുവരുന്നതിനായി അതത് രാജ്യങ്ങളിലെ അധികൃതർ അന്വേഷണം നടത്തി വിചാരണ ചെയ്യണമെന്ന് യുഎൻ ആവശ്യപ്പെട്ടു. മാർച്ച് 29, 30 തീയതികളിൽ ദക്ഷിണ ലെബനനിലുണ്ടായ രണ്ട് വ്യത്യസ്ത സംഭവങ്ങളിലായാണ് ഇൻഡോനേഷ്യൻ സൈനികർ കൊല്ലപ്പെട്ടത്. മാധ്യമപ്രവർത്തകർക്കും ആരോഗ്യപ്രവർത്തകർക്കും നേരെ ഇസ്രായേൽ നടത്തിയ ആക്രമണങ്ങൾക്ക് പിന്നാലെയായിരുന്നു ഈ സംഭവങ്ങൾ.
അതേസമയം, ദക്ഷിണ ലെബനനിലെ ഒരു ക്രിസ്ത്യൻ പട്ടണത്തിലേക്ക് വത്തിക്കാൻ എംബസി അയച്ച മാനുഷിക സഹായം വഹിച്ചുള്ള വാഹനം ഇസ്രായേൽ ബോംബാക്രമണത്തെത്തുടർന്ന് തിരിച്ചുവിളിക്കേണ്ടി വന്നതായി റിപ്പോർട്ടുകളുണ്ട്. കൂടാതെ, ഐക്യരാഷ്ട്രസഭയുടെ ലോജിസ്റ്റിക് വാഹനവ്യൂഹം തടഞ്ഞ ഇസ്രായേൽ സൈന്യം ഒരു സമാധാന സേനാംഗത്തെ ഹ്രസ്വനേരം തടങ്കലിൽ വെച്ചതായും യുഎൻ ഇൻട്രിം ഫോഴ്സ് ഇൻ ലെബനൻ (UNIFIL) വക്താവ് കാൻഡിസ് ആർഡീൽ പറഞ്ഞു. ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ നഗ്നമായ ലംഘനമാണെന്നും സംഭവത്തിൽ ഇസ്രായേൽ സൈന്യം അന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ടെന്നും അവർ വ്യക്തമാക്കി.
Summary: A preliminary UN probe into the deaths of three Indonesian peacekeepers in Lebanon indicates that one was killed by an Israeli tank projectile and two others by an IED likely placed by Hezbollah. UN spokesperson Stephane Dujarric termed these acts as potential war crimes and called for national authorities to prosecute the perpetrators. The incident occurred on March 29 and 30 amid escalating conflict. UNIFIL also reported that the Israeli military briefly detained a peacekeeper and blocked a logistics convoy, actions described as blatant violations of international law.

