ടെഹ്‌റാൻ: അമേരിക്കയുമായുള്ള കടുത്ത സൈനിക ഏറ്റുമുട്ടലിനൊടുവിൽ തങ്ങൾ ചരിത്രവിജയം നേടിയതായി ഇറാൻ ഔദ്യോഗികമായി പ്രഖ്യാപിച്ചു. ഇറാന്റെ സുപ്രീം നാഷണൽ സെക്യൂരിറ്റി കൗൺസിലാണ് പ്രസ്താവനയിലൂടെ ഇക്കാര്യം അറിയിച്ചത്. തങ്ങൾ മുന്നോട്ടുവെച്ച പത്ത് ഇന സമാധാന പദ്ധതി അംഗീകരിക്കാൻ വാഷിംഗ്ടൺ നിർബന്ധിതരായെന്നും ഇറാൻ അവകാശപ്പെട്ടു.(Iran says America has been brought to its knees, Declares historic victory)
രാജ്യത്തിന് മേൽ ചുമത്തിയിട്ടുള്ള പ്രാഥമികവും ദ്വിതീയവുമായ എല്ലാ ഉപരോധങ്ങളും നീക്കം ചെയ്യാൻ അമേരിക്ക തത്വത്തിൽ അംഗീകരിച്ചതായി ഇറാൻ വ്യക്തമാക്കുന്നു. മേഖലയിലെ സൈനിക താവളങ്ങളിൽ നിന്ന് അമേരിക്കൻ സേനയെ പിൻവലിക്കാനും ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണത്തിനുള്ള അവകാശം അംഗീകരിക്കാനും ധാരണയായതായും പ്രസ്താവനയിലുണ്ട്.
തന്ത്രപ്രധാനമായ ഹോർമുസ് കടലിടുക്കിന്റെ നിയന്ത്രണം ഇറാന്റെ കൈകളിൽ തന്നെ തുടരും. ഇനി മുതൽ ഈ പാതയിലൂടെയുള്ള കപ്പൽ ഗതാഗതം ഇറാന്റെ സായുധ സേനയുമായി ഏകോപിപ്പിച്ച് മാത്രമേ സാധ്യമാകൂ. അമേരിക്കയുടെ ഭാഗത്തുനിന്ന് നേരിട്ട ‘നിയമവിരുദ്ധ യുദ്ധത്തിൽ’ ശത്രുവിന് കനത്ത പരാജയം നേരിട്ടുവെന്നാണ് ഇറാന്റെ വിലയിരുത്തൽ. വിജയം ആഘോഷിക്കുമ്പോഴും രാജ്യം ജാഗ്രത കൈവിട്ടിട്ടില്ലെന്നും ശത്രുവിന്റെ ഭാഗത്തുനിന്ന് ചെറിയ പിഴവുണ്ടായാൽ പോലും പൂർണ്ണ ശക്തിയോടെ തിരിച്ചടിക്കുമെന്നും ഇറാൻ സൈന്യം മുന്നറിയിപ്പ് നൽകി.
പാകിസ്ഥാന്റെ മധ്യസ്ഥതയിൽ നടന്ന ചർച്ചകൾക്കൊടുവിൽ രണ്ടാഴ്ചത്തെ വെടിനിർത്തലിന് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് സമ്മതിച്ചിരുന്നു. എന്നാൽ ഇറാന്റെ അവകാശവാദങ്ങളെക്കുറിച്ച് അമേരിക്കൻ വൃത്തങ്ങളിൽ നിന്ന് ഔദ്യോഗിക സ്ഥിരീകരണം വന്നിട്ടില്ല. ഇസ്ലാമാബാദിൽ നടക്കാനിരിക്കുന്ന തുടർ ചർച്ചകൾ പശ്ചിമേഷ്യൻ പ്രതിസന്ധിക്ക് ശാശ്വത പരിഹാരമാകുമോ എന്നാണ് ലോകം ഉറ്റുനോക്കുന്നത്.

