തിരുവനന്തപുരം: സംസ്ഥാനത്ത് താപനില ഉയരുന്നു. ഇന്ന് മുതൽ വോട്ടെടുപ്പ് ദിവസമായ വ്യാഴാഴ്ച വരെ എട്ട് ജില്ലകളിൽ കേന്ദ്ര കാലാവസ്ഥാ വകുപ്പ് യെല്ലോ അലർട്ട് പ്രഖ്യാപിച്ചു. തിരഞ്ഞെടുപ്പ് പ്രചാരണത്തിലും വോട്ടെടുപ്പ് ഡ്യൂട്ടിയിലും ഏർപ്പെട്ടിരിക്കുന്നവർക്കും പൊതുജനങ്ങൾക്കും സംസ്ഥാന ദുരന്ത നിവാരണ അതോറിറ്റി പ്രത്യേക ജാഗ്രതാ നിർദ്ദേശം നൽകിയിട്ടുണ്ട്.(Kerala to experience extreme hot in polling day, Yellow alert in 8 districts )
പാലക്കാട്: 38°C വരെ, കൊല്ലം, കോട്ടയം, തൃശൂർ: 37°C വരെ, തിരുവനന്തപുരം, പത്തനംതിട്ട, ആലപ്പുഴ, എറണാകുളം: 36°C വരെ എന്നിങ്ങനെയാണ് താപനില ഉയരുക. സാധാരണയേക്കാൾ 2 മുതൽ 3 ഡിഗ്രി സെൽഷ്യസ് വരെ ചൂട് കൂടാൻ സാധ്യതയുള്ളതിനാൽ മലയോര മേഖലകളിലൊഴികെ കടുത്ത അസ്വസ്ഥത അനുഭവപ്പെട്ടേക്കാം.
ചൂട് കടുക്കുന്ന സാഹചര്യത്തിൽ സൂര്യാഘാതം, നിർജലീകരണം എന്നിവ ഒഴിവാക്കാൻ മുൻകരുതലുകൾ സ്വീകരിക്കണം. വലിയ പൊതുയോഗങ്ങൾ, റാലികൾ, റോഡ് ഷോകൾ എന്നിവ പരമാവധി വൈകുന്നേരം 4 മണിക്ക് ശേഷം സംഘടിപ്പിക്കുക. പകൽ 11 മുതൽ 3 വരെ നേരിട്ട് വെയിലേൽക്കുന്നത് ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും കൃത്യമായ ഇടവേളകളിൽ വെള്ളം കുടിക്കുക. ഒആർഎസ്, ഉപ്പിട്ട കഞ്ഞിവെള്ളം, നാരങ്ങാവെള്ളം, സംഭാരം എന്നിവ ശീലമാക്കുക. മദ്യം, കാർബണേറ്റഡ് പാനീയങ്ങൾ, ചായ, കാപ്പി എന്നിവ പകൽ സമയം ഒഴിവാക്കുക.
കട്ടി കുറഞ്ഞതും ഇളം നിറത്തിലുള്ളതുമായ കോട്ടൺ വസ്ത്രങ്ങൾ ധരിക്കുക. കുട, തൊപ്പി, പാദരക്ഷകൾ എന്നിവ നിർബന്ധമായും ഉപയോഗിക്കുക. ജനക്കൂട്ടമുള്ള പരിപാടികളിൽ തണൽ, കുടിവെള്ളം എന്നിവ ഉറപ്പാക്കുന്നതിനൊപ്പം ആംബുലൻസ്, പ്രഥമ ശുശ്രൂഷാ സൗകര്യങ്ങൾ എന്നിവ സംഘാടകർ ഒരുക്കണം. പ്രായമായവർ, ഗർഭിണികൾ, കുട്ടികൾ, രോഗബാധിതർ എന്നിവർക്ക് ചൂട് മൂലമുള്ള ആരോഗ്യപ്രശ്നങ്ങൾക്ക് സാധ്യത കൂടുതലായതിനാൽ പ്രത്യേക കരുതൽ നൽകണം.

