വാഷിംഗ്ടൺ ഡി.സി: ലോകത്തെ പ്രധാന ഊർജ്ജ പാതയായ ഹോർമുസ് കടലിടുക്ക് വീണ്ടും തുറക്കുന്നതുമായി ബന്ധപ്പെട്ട് താൻ നിശ്ചയിച്ച സമയപരിധിക്കുള്ളിൽ കരാറിലെത്തിയില്ലെങ്കിൽ, ഒരൊറ്റ രാത്രി കൊണ്ട് ഇറാനെ തകർക്കുമെന്ന് യുഎസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ മുന്നറിയിപ്പ്.(Will take out Iran in one night, Trump issues stern warning)
ഗൾഫ് മേഖലയിലൂടെയുള്ള ഊർജ്ജ വിതരണം തടസ്സമില്ലാതെ ഉറപ്പാക്കുന്ന തരത്തിലുള്ള ‘സ്വീകാര്യമായ’ ഒരു കരാർ രൂപീകരിക്കാൻ വാഷിംഗ്ടൺ സമയം ചൊവ്വാഴ്ച രാത്രി 8 മണി വരെയാണ് ട്രംപ് നൽകിയിരിക്കുന്ന സമയപരിധി. ഇറാനിലെ ‘വിവേകശാലികളായ’ നേതാക്കൾ സന്മനസ്സോടെ ചർച്ചകൾ നടത്തുന്നുണ്ടെന്ന് താൻ വിശ്വസിക്കുന്നതായി വൈറ്റ് ഹൗസിൽ നടത്തിയ വാർത്താ സമ്മേളനത്തിൽ ട്രംപ് പറഞ്ഞു. എന്നാൽ ചർച്ചകളുടെ ഫലം എന്താകുമെന്ന് ഇപ്പോഴും വ്യക്തമല്ല. താൽക്കാലിക വെടിനിർത്തൽ നിർദ്ദേശങ്ങൾ തള്ളിയ ഇറാൻ, ഉപരോധങ്ങൾ പൂർണ്ണമായും നീക്കണമെന്നും യുദ്ധം ശാശ്വതമായി അവസാനിപ്പിക്കണമെന്നുമാണ് ആവശ്യപ്പെടുന്നത്.
ജോയിന്റ് ചീഫ് ഓഫ് സ്റ്റാഫ് ചെയർമാൻ ജനറൽ ഡാൻ കെയ്ൻ, പ്രതിരോധ സെക്രട്ടറി പീറ്റ് ഹെഗ്‌സെത്ത് എന്നിവർക്കൊപ്പമാണ് ട്രംപ് മാധ്യമങ്ങളെ കണ്ടത്. കഴിഞ്ഞ ദിവസം തെക്കൻ ഇറാനിൽ തകർന്നു വീണ എഫ്-15 യുദ്ധവിമാനത്തിലെ രണ്ട് സൈനികരെ രക്ഷപ്പെടുത്തിയ ദൗത്യത്തെ ട്രംപ് പ്രശംസിച്ചു. ഇതിന് പിന്നാലെയാണ് ഇറാന്റെ അടിസ്ഥാന സൗകര്യങ്ങൾക്ക് നേരെ കടുത്ത ഭീഷണി ഉയർത്തിയത്.
ഒരൊറ്റ രാത്രി കൊണ്ട് ആ രാജ്യത്തെ മൊത്തമായി ഇല്ലാതാക്കാൻ കഴിയും – ആ രാത്രി ഒരുപക്ഷേ നാളെ രാത്രിയാവാം. ഹോർമുസ് കടലിടുക്ക് തുറന്നില്ലെങ്കിൽ ഇറാന്റെ ഊർജ്ജ, ഗതാഗത മേഖലകളെ യുഎസ് ആക്രമിക്കും. അവരെ ശിലായുഗത്തിലേക്ക് മടക്കി അയക്കും. അവർക്ക് പാലങ്ങളോ പവർ പ്ലാന്റുകളോ ബാക്കിയുണ്ടാവില്ല, ട്രംപ് പറഞ്ഞു.
യുഎസ്-ഇസ്രായേൽ ആക്രമണങ്ങളിൽ ഇറാന്റെ ഉന്നത നേതാക്കൾ കൊല്ലപ്പെട്ട സാഹചര്യത്തിൽ, ചർച്ചകൾ ഫലപ്രദമാകുമെന്ന് ട്രംപ് പ്രതീക്ഷ പ്രകടിപ്പിക്കുന്നുണ്ടെങ്കിലും യാഥാർത്ഥ്യം മറിച്ചാണെന്നാണ് റിപ്പോർട്ടുകൾ. ഇറാനിലെ ആശയവിനിമയ സംവിധാനങ്ങൾ തകരാറിലായതിനാൽ സന്ദേശങ്ങൾ കൈമാറാൻ കാലതാമസം നേരിടുന്നത് ചർച്ചകളെ ബാധിക്കുന്നുണ്ട്. പാകിസ്ഥാൻ, തുർക്കി, ഈജിപ്ത് എന്നീ രാജ്യങ്ങൾ ചർച്ചകളിൽ മധ്യസ്ഥത വഹിക്കുന്നുണ്ട്. ഒരു രാജ്യത്തിന്റെ പവർ പ്ലാന്റുകളും സിവിലിയൻ അടിസ്ഥാന സൗകര്യങ്ങളും ബോധപൂർവ്വം തകർക്കുന്നത് യുദ്ധക്കുറ്റമാകുമെന്ന് നിയമവിദഗ്ധർ മുന്നറിയിപ്പ് നൽകുന്നുണ്ട്. എന്നാൽ താൻ ഇക്കാര്യത്തിൽ ആശങ്കാകുലനല്ലെന്നും സ്വാതന്ത്ര്യത്തിന് വേണ്ടി കഷ്ടപ്പെടാൻ ഇറാന്റെ ജനത തയ്യാറാണെന്നുമാണ് ട്രംപിന്റെ മറുപടി.
അതേസമയം, യുദ്ധസമയത്ത് അമേരിക്കയെ സഹായിക്കുന്നതിൽ പരാജയപ്പെട്ട ബ്രിട്ടൻ, നാറ്റോ, ദക്ഷിണ കൊറിയ തുടങ്ങിയ സഖ്യകക്ഷികളെ ട്രംപ് രൂക്ഷമായി വിമർശിച്ചു. നാറ്റോയുടെ മേൽ മായാത്ത കറയാണിതെന്നും അമേരിക്കയ്ക്ക് ബ്രിട്ടന്റെ സഹായം ആവശ്യമില്ലെന്നും അദ്ദേഹം പറഞ്ഞു. യുദ്ധം ആരംഭിച്ചത് മുതൽ ഇറാനിലുടനീളം 13,000-ത്തിലധികം വ്യോമാക്രമണങ്ങൾ യുഎസ് സേന നടത്തിയതായാണ് ഔദ്യോഗിക കണക്കുകൾ.

