തിരുവനന്തപുരം: വട്ടിയൂർക്കാവ് മണ്ഡലത്തിലെ തിരഞ്ഞെടുപ്പ് പ്രചാരണ പരിപാടിക്കിടെ എൻഡിഎ സ്ഥാനാർത്ഥി ആർ. ശ്രീലേഖ പിണങ്ങി വേദിവിട്ടിറങ്ങിയത് ബിജെപി ക്യാമ്പിൽ നാടകീയ രംഗങ്ങൾക്കിടയാക്കി. കേന്ദ്രമന്ത്രി എസ്. ജയശങ്കർ പങ്കെടുത്ത പരിപാടിയിൽ തന്റെ പേര് പരാമർശിക്കാത്തതിൽ പ്രതിഷേധിച്ചായിരുന്നു ശ്രീലേഖയുടെ പിൻവാങ്ങൽ.(R Sreelekha left the stage due to Union Minister did not mentioning her name)
വട്ടിയൂർക്കാവ് മണ്ഡലത്തിലെ പ്രമുഖ വ്യക്തികളുമായുള്ള കൂടിക്കാഴ്ചയ്ക്കായി എത്തിയതായിരുന്നു കേന്ദ്രമന്ത്രി. എന്നാൽ പ്രസംഗ മധ്യേ അദ്ദേഹം ബിജെപി സംസ്ഥാന അധ്യക്ഷനും നേമത്തെ സ്ഥാനാർത്ഥിയുമായ രാജീവ് ചന്ദ്രശേഖറിന്റെ പേര് മാത്രമാണ് പരാമർശിച്ചത്.
ശ്രീലേഖ വേദിയിൽ നിന്ന് ഇറങ്ങിപ്പോയി. പ്രസംഗിക്കുന്നതിനിടെയായിരുന്നു ഈ അപ്രതീക്ഷിത നീക്കം. നേതാക്കളോടും അവർ അതൃപ്തി വ്യക്തമാക്കി. ഒടുവിൽ മുതിർന്ന നേതാക്കളും പ്രവർത്തകരും ചേർന്ന് നടത്തിയ അനുനയ നീക്കങ്ങൾക്കൊടുവിലാണ് ശ്രീലേഖ തിരികെ വേദിയിലെത്താൻ തയ്യാറായത്.

