വാഷിങ്ടൺ: ഇറാനിൽ നടത്തിയ ശക്തമായ വ്യോമാക്രമണത്തിൽ പ്രമുഖ സൈനിക നേതാക്കളെ വധിച്ചതായി അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ വെളിപ്പെടുത്തൽ. തന്റെ ഉടമസ്ഥതയിലുള്ള ‘ട്രൂത്ത് സോഷ്യൽ’ എന്ന പ്ലാറ്റ്‌ഫോമിലൂടെയാണ് ട്രംപ് നിർണ്ണായക പ്രഖ്യാപനം നടത്തിയത്.(Top military leaders killed, Trump warns Iran)
അവിവേകത്തോടെയും ശത്രുതാപരമായ നിലപാടുകളോടെയും ഇറാനെ നയിച്ചിരുന്ന നിരവധി ഉന്നത ഉദ്യോഗസ്ഥർ ടെഹ്‌റാനിൽ നടന്ന വൻ ആക്രമണത്തിൽ കൊല്ലപ്പെട്ടുവെന്ന് ട്രംപ് അവകാശപ്പെട്ടു. ആക്രമണത്തിന്റേതെന്ന് കരുതുന്ന ഒരു മിനിറ്റും എട്ടു സെക്കൻഡും ദൈർഘ്യമുള്ള വീഡിയോ ദൃശ്യവും അദ്ദേഹം പോസ്റ്റിനൊപ്പം പങ്കുവെച്ചിട്ടുണ്ട്.
48 മണിക്കൂറിനുള്ളിൽ അമേരിക്കയുമായി ധാരണയിലെത്തിയില്ലെങ്കിൽ ഇറാനു മേൽ ‘നരകം പെയ്തിറങ്ങുമെന്ന്’ ട്രംപ് നേരത്തെ അന്ത്യശാസനം നൽകിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് ആക്രമണം നടന്നതെന്നത് സ്ഥിതിഗതികൾ അതീവ ഗുരുതരമാക്കുന്നു. ആക്രമണം നടന്ന കൃത്യമായ സമയമോ, കൊല്ലപ്പെട്ട സൈനിക നേതാക്കൾ ആരൊക്കെയാണെന്നോ ഉള്ള ഔദ്യോഗിക വിവരങ്ങൾ അമേരിക്ക പുറത്തുവിട്ടിട്ടില്ല.
അമേരിക്കയുടെ ഭീഷണികളെ ഇറാൻ തള്ളി. അമേരിക്കയ്ക്കും ഇസ്രയേലിനും അപ്രതീക്ഷിതമായ തിരിച്ചടി ഉടൻ ഉണ്ടാകുമെന്ന് ഇറാനിയൻ സുരക്ഷാ ഉദ്യോഗസ്ഥൻ മുന്നറിയിപ്പ് നൽകി. തങ്ങളുടെ തന്ത്രപരമായ പദ്ധതികൾക്കനുസരിച്ചാണ് ഇറാൻ മുന്നോട്ട് പോകുന്നതെന്നും ഫാർസ് വാർത്താ ഏജൻസി റിപ്പോർട്ട് ചെയ്തു.

