മലപ്പുറം: മുസ്ലീം ലീഗിന്റെ ഉറച്ച കോട്ടയായ തിരൂർ മണ്ഡലം ഇത്തവണത്തെ നിയമസഭാ തിരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ തന്നെ ഏറ്റവും ശ്രദ്ധേയമായ പോരാട്ടഭൂമിയായി മാറുന്നു. ഇ.ടി. മുഹമ്മദ് ബഷീർ, കെ. മൊയ്തീൻകുട്ടി ഹാജി തുടങ്ങിയ പ്രമുഖർ പ്രതിനിധീകരിച്ച മണ്ഡലം നിലനിർത്താൻ യുഡിഎഫും, മന്ത്രി വി. അബ്ദുറഹിമാനിലൂടെ മണ്ഡലം പിടിച്ചെടുക്കാൻ എൽഡിഎഫും കടുത്ത മത്സരത്തിലാണ്.(The fight in Tirur is intense, Kurukkoli Moideen and V Abdurahiman face off )
മുസ്ലീം ലീഗിന് ശക്തമായ വേരോട്ടമുള്ള മണ്ഡലമാണെങ്കിലും തിരൂർ എന്നും യുഡിഎഫിനൊപ്പം നിന്നിട്ടില്ല. 2006-ൽ എൽഡിഎഫ് സ്വതന്ത്രനായി മത്സരിച്ച പി.പി. അബ്ദുള്ളക്കുട്ടിയിലൂടെ ഇടത് മുന്നണി ഇവിടെ അട്ടിമറി വിജയം നേടിയിരുന്നു. എന്നാൽ പിന്നീട് വന്ന തിരഞ്ഞെടുപ്പുകളിൽ ലീഗ് മണ്ഡലം തിരിച്ചുപിടിച്ചു.
കഴിഞ്ഞ തിരഞ്ഞെടുപ്പിൽ 7,214 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ച കുറുക്കോളി മൊയ്തീൻ തന്നെയാണ് ഇത്തവണയും യുഡിഎഫിനായി കളത്തിലിറങ്ങുന്നത്. മണ്ഡലം ‘പച്ച പുതപ്പിക്കാൻ’ തന്നെയാകും ലീഗിന്റെ ശ്രമം. താനൂരിൽ നിന്ന് രണ്ടുതവണ വിജയിച്ച മന്ത്രി വി. അബ്ദുറഹിമാനെ ഇത്തവണ തിരൂരിലേക്ക് മാറ്റിയത് എൽഡിഎഫിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണ്.

