ചെന്നൈ: ദേശീയ വിദ്യാഭ്യാസ നയത്തിന്റെ ഭാഗമായി സിബിഎസ്ഇ പുറത്തിറക്കിയ പുതിയ പാഠ്യപദ്ധതി ചട്ടക്കൂട് വെറുമൊരു അക്കാദമിക് പരിഷ്കാരമല്ലെന്നും, മറിച്ച് ഭാഷ അടിച്ചേൽപ്പിക്കാനുള്ള ആസൂത്രിത നീക്കമാണെന്നും തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിൻ. ശനിയാഴ്ച എക്സ് പ്ലാറ്റ്ഫോമിലൂടെയാണ് അദ്ദേഹം കേന്ദ്ര സർക്കാരിനെതിരെ രൂക്ഷവിമർശനം ഉന്നയിച്ചത്.(Calculated attempt at linguistic imposition, MK Stalin lashes out at CBSE reforms)
ഇന്ത്യൻ ഭാഷകളെ പ്രോത്സാഹിപ്പിക്കുന്നു എന്ന വ്യാജേന ഹിന്ദിക്ക് മുൻഗണന നൽകാനും മറ്റ് പ്രാദേശിക ഭാഷകളെ പാർശ്വവൽക്കരിക്കാനുമാണ് ബിജെപി നേതൃത്വത്തിലുള്ള എൻഡിഎ സർക്കാർ ശ്രമിക്കുന്നതെന്ന് സ്റ്റാലിൻ ആരോപിച്ചു. ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾക്ക് മേൽ ഈ പദ്ധതി ഹിന്ദി നിർബന്ധമാക്കുന്നു. എന്നാൽ ഇതിൽ തുല്യത എവിടെയാണെന്ന് അദ്ദേഹം ചോദിച്ചു.
ഹിന്ദി സംസാരിക്കുന്ന സംസ്ഥാനങ്ങളിലെ വിദ്യാർത്ഥികൾ തമിഴോ, തെലുങ്കോ, കന്നഡയോ, മലയാളമോ പഠിക്കണമെന്ന് നിർബന്ധമുണ്ടോ? ബംഗാളിയോ മറാത്തിയോ പഠിക്കാൻ അവർ തയ്യാറാണോ? ഇത്തരം കാര്യങ്ങളിൽ വ്യക്തതയില്ലാത്തത് ഈ നയത്തിന്റെ വിവേചനപരമായ സ്വഭാവമാണ് വെളിപ്പെടുത്തുന്നത്, സ്റ്റാലിൻ പറഞ്ഞു.
കേന്ദ്രീയ വിദ്യാലയങ്ങളിൽ തമിഴ് നിർബന്ധമാക്കാനോ മതിയായ തമിഴ് അധ്യാപകരെ നിയമിക്കാനോ തയ്യാറാകാത്ത കേന്ദ്ര സർക്കാർ, ഇപ്പോൾ ഭാഷാ പ്രോത്സാഹനത്തെക്കുറിച്ച് സംസാരിക്കുന്നത് കാപട്യമാണെന്ന് അദ്ദേഹം കുറ്റപ്പെടുത്തി. ഇത്തരം ഒരു നയം നടപ്പിലാക്കാനുള്ള അധ്യാപകരോ പരിശീലന ശേഷിയോ ഫണ്ടോ കേന്ദ്രത്തിന്റെ പക്കലുണ്ടോ? കൃത്യമായ ആസൂത്രണമോ ഉത്തരവാദിത്തമോ ഇല്ലാത്ത നയമാണിതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. ഈ നയം ഹിന്ദി സംസാരിക്കുന്ന വിദ്യാർത്ഥികൾക്ക് ഉന്നത വിദ്യാഭ്യാസത്തിലും തൊഴിലിലും അനാവശ്യമായ മുൻഗണന നൽകുമെന്നും ഇത് പ്രാദേശിക അസമത്വം വർദ്ധിപ്പിക്കുമെന്നും സ്റ്റാലിൻ ചൂണ്ടിക്കാട്ടി.

