കൊച്ചി: യുവനടിയുടെ ലൈംഗിക പീഡന പരാതിയിൽ സംവിധായകൻ രഞ്ജിത്തിനെതിരായ അന്വേഷണം ഊർജ്ജിതമാക്കി പോലീസ്. സിനിമ സെറ്റിലെ രണ്ട് കാരവനുകൾ അന്വേഷണസംഘം കസ്റ്റഡിയിലെടുത്തു. ഇവ നിലവിൽ കൊച്ചി എആർ ക്യാമ്പിലേക്ക് മാറ്റിയിരിക്കുകയാണ്.(Sexual assault case against Ranjith, Two caravans in police custody )
പ്രതിയെ തിങ്കളാഴ്ച വരെ പോലീസ് കസ്റ്റഡിയിൽ ലഭിച്ച സാഹചര്യത്തിൽ, ഈ കാരവനുകളിൽ എത്തിച്ച് നേരിട്ട് തെളിവെടുപ്പ് നടത്താനാണ് പോലീസിന്റെ തീരുമാനം. എറണാകുളം സിജെഎം കോടതിയാണ് രഞ്ജിത്തിനെ പോലീസ് കസ്റ്റഡിയിൽ വിട്ടത്. കരൾ മാറ്റിവെക്കൽ ശസ്ത്രക്രിയയ്ക്ക് വിധേയനായ വ്യക്തിയാണെന്നും നട്ടെല്ലിന് പ്രശ്നങ്ങളുണ്ടെന്നും ചൂണ്ടിക്കാട്ടി പ്രതിഭാഗം ജാമ്യത്തിന് ശ്രമിച്ചെങ്കിലും കോടതി അനുവദിച്ചില്ല.
ഫോർട്ട് കൊച്ചിയിലെ ലൊക്കേഷനിൽ വെച്ച് അതിക്രമം നടന്നുവെന്നാണ് നടിയുടെ മൊഴി. അതിക്രമത്തെത്തുടർന്ന് വലിയ മാനസികാഘാതം നേരിട്ടു. കൗൺസിലിംഗിന് ശേഷമാണ് പരാതി നൽകാൻ ധൈര്യം ലഭിച്ചത് എന്ന് നടി പോലീസിനോട് വ്യക്തമാക്കിയിരുന്നു.

