കൊച്ചി: കേരളത്തിൽ ‘ലവ് ജിഹാദ്’ കൂടാതെ ‘ലാൻഡ് ജിഹാദും ബിസിനസ്സ് ജിഹാദും’ നടക്കുന്നുണ്ടെന്ന വിവാദ പ്രസ്താവനയുമായി ശോഭ കരന്ദ്ലാജെ. എറണാകുളം ലോക്‌സഭാ മണ്ഡലത്തിലെ എൻഡിഎ സ്ഥാനാർത്ഥിയുടെ പ്രചാരണ പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു അവർ.(Not only love jihad, but also land jihad and business jihad’ in Kerala, Shobha Karandlaje makes controversial remarks)
ഇക്കാര്യങ്ങളിൽ കേരളത്തിലെ ഹൈന്ദവർക്ക് വലിയ ആശങ്കയുണ്ടെന്ന് ശോഭ കരന്ദ്ലാജെ പറഞ്ഞു. ഇത്തരം പ്രശ്നങ്ങൾക്ക് പരിഹാരം കാണാൻ കേരളത്തിൽ എൻഡിഎ സർക്കാർ അധികാരത്തിൽ വരണമെന്ന് അവർ ആവശ്യപ്പെട്ടു. വിദേശ സഹായം സ്വീകരിക്കുന്നതുമായി ബന്ധപ്പെട്ട എഫ്‌സിആർഎ നിയമ ഭേദഗതിയെക്കുറിച്ചും അവർ പരാമർശിച്ചു.
നിയമപരമായി വിദേശ സഹായം സ്വീകരിക്കുന്നവർക്ക് ഭയപ്പെടേണ്ടതില്ലെന്നും എന്നാൽ ചട്ടം ലംഘിക്കുന്നവരെ ഭേദഗതി കർശനമായി ബാധിക്കുമെന്നും അവർ വ്യക്തമാക്കി. സിപിഎമ്മും കോൺഗ്രസും തമ്മിലുള്ള ബന്ധത്തെ അവർ പരിഹസിച്ചു. രാജ്യത്താകെ ‘ഇന്ത്യ’ അലയൻസ് നിലനിൽക്കുന്നുണ്ട്. എന്നാൽ കേരളത്തിൽ മാത്രം ഇവർ ഇരുചേരിയിലാണെന്ന് വരുത്തിത്തീർക്കുന്നു. ഇത് വെറുമൊരു നാടകം മാത്രമാണ്, ശോഭ കരന്ദ്ലജെ പറഞ്ഞു. കേരളത്തിൽ എൽഡിഎഫും യുഡിഎഫും തമ്മിൽ രഹസ്യ ധാരണയുണ്ടെന്നും അവർ ആരോപിച്ചു.

