ലഖ്നൗ: രാജ്യത്തുടനീളം സ്ഫോടനങ്ങളും തീവെപ്പും ആസൂത്രണം ചെയ്ത പാകിസ്ഥാൻ ബന്ധമുള്ള തീവ്രവാദ സംഘത്തെ ഉത്തർപ്രദേശ് തീവ്രവിരുദ്ധ സേന പിടികൂടി. റെയിൽവേ സ്റ്റേഷനുകൾ, സർക്കാർ സ്ഥാപനങ്ങൾ, ഗ്യാസ് സിലിണ്ടറുകൾ കൊണ്ടുപോകുന്ന ട്രക്കുകൾ എന്നിവ ലക്ഷ്യമിട്ട് പരിഭ്രാന്തി പടർത്താനായിരുന്നു ഇവരുടെ നീക്കം.(Lucknow station blast plot foiled, UP ATS bust Pak-linked terror module)
മീററ്റ് സ്വദേശിയായ സാഖിബ് എന്ന ഡെവിൾ ആണ് ഈ സംഘത്തിന്റെ തലവൻ. ഇയാൾക്കൊപ്പം വികാസ് ഗെഹ്‌ലാവത്, ലോകേഷ്, അർബാബ് എന്നിവരെയും എടിഎസ് അറസ്റ്റ് ചെയ്തു. ഏപ്രിൽ 2-ന് ലക്നൗ റെയിൽവേ സ്റ്റേഷന് സമീപം സ്ഫോടനത്തിനും തീവെപ്പിനും പദ്ധതിയിടുന്നതിനിടെയാണ് ഇവരെ പിടികൂടിയത്. ടെലിഗ്രാം, സിഗ്നൽ, ഇൻസ്റ്റാഗ്രാം തുടങ്ങിയ പ്ലാറ്റ്‌ഫോമുകൾ വഴി പാകിസ്ഥാനിലെ ഹാൻഡ്‌ലർമാരുമായി ഇവർ നിരന്തരം ബന്ധപ്പെട്ടിരുന്നു.
റെയിൽവേ സിഗ്നൽ ബോക്സുകൾ, ട്രാക്കുകൾ, പ്രമുഖ സ്ഥാപനങ്ങൾ എന്നിവ ഇവർ നിരീക്ഷിച്ചു പോന്നു. ഗാസിയാബാദ്, അലിഗഡ്, ലക്നൗ എന്നിവിടങ്ങളിലെ പ്രധാന സ്ഥലങ്ങളുടെ വിവരങ്ങൾ ഇവർ പാകിസ്ഥാനിലേക്ക് കൈമാറി. പാക് ഹാൻഡ്‌ലർമാർ അയച്ചുകൊടുക്കുന്ന ഗൂഗിൾ ലൊക്കേഷൻ കോർഡിനേറ്റുകൾ അനുസരിച്ചാണ് ഇവർ ലക്ഷ്യസ്ഥാനങ്ങൾ കണ്ടെത്തിയിരുന്നത്.
ചിലയിടങ്ങളിൽ ചെറിയ രീതിയിൽ തീവെപ്പ് നടത്തി അതിന്റെ വീഡിയോകൾ പാകിസ്ഥാനിലേക്ക് അയച്ചുകൊടുക്കുകയും ഇതിന് പകരമായി ക്യുആർ കോഡുകൾ വഴി പണം കൈപ്പറ്റുകയും ചെയ്തിരുന്നു. ഒസാമ ബിൻ ലാദൻ, കാശ്മീർ മുജാഹിദീൻ തുടങ്ങിയ പേരുകളിൽ സോഷ്യൽ മീഡിയ വഴി യുവാക്കളെ തീവ്രവാദത്തിലേക്ക് ആകർഷിക്കാനും ഇവർ ശ്രമിച്ചിരുന്നു. അറസ്റ്റ് ചെയ്ത സമയത്ത് ഇവരിൽ നിന്ന് സ്ഫോടക വസ്തുക്കളും തീപിടിക്കാൻ സാധ്യതയുള്ള ദ്രാവകങ്ങൾ അടങ്ങിയ കാനുകളും ഏഴ് സ്മാർട്ട്ഫോണുകളും 24 ലഘുലേഖകളും ആധാർ കാർഡുകളും എടിഎസ് പിടിച്ചെടുത്തു.

