തിരുവനന്തപുരം: വർക്കല പാപനാശം ബീച്ചിൽ കുളിക്കുന്നതിനിടെ തിരയിൽപ്പെട്ട് കാണാതായ തമിഴ്നാട് സ്വദേശിയായ പതിനെട്ടുകാരൻ മുഹമ്മദ് അഫ്സറിന്റെ മൃതദേഹം കണ്ടെത്തി (Varkala Papanasham Beach Accident). തിങ്കളാഴ്ച ഉച്ചയ്ക്ക് രണ്ട് മണിയോടെയാണ് അഫ്സർ അപകടത്തിൽപ്പെട്ടത്. കാണാതായ സ്ഥലത്തുനിന്ന് ഏകദേശം 50 മീറ്റർ മാറിയാണ് മൃതദേഹം കണ്ടെത്തിയത്. ഒമ്പത് സുഹൃത്തുക്കൾക്കൊപ്പമാണ് അഫ്സർ വർക്കലയിൽ എത്തിയത്.
ബീച്ചിൽ കുളിക്കുന്നതിനിടെ ശക്തമായ തിരമാലയിൽപ്പെട്ട് കടലിലേക്ക് ഒഴുകിപ്പോകുകയായിരുന്നു. ലൈഫ് ഗാർഡുകൾ ഉടൻ രക്ഷാപ്രവർത്തനത്തിന് എത്തിയെങ്കിലും ശക്തമായ അടിയൊഴുക്കിൽപ്പെട്ട് യുവാവ് കടലിനടിയിലേക്ക് താഴ്ന്നുപോയി. ടൂറിസം പോലീസും വാട്ടർ സ്പോർട്സ് ജീവനക്കാരും മോട്ടോർ ബോട്ടുകളുടെ സഹായത്തോടെ ഇന്നലെ വൈകുന്നേരം വരെ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.
ചൊവ്വാഴ്ച രാവിലെ കടലിന് മുകളിൽ പൊങ്ങിയ നിലയിൽ കണ്ടെത്തിയ മൃതദേഹം ലൈഫ് ഗാർഡുകളും മത്സ്യത്തൊഴിലാളികളും ചേർന്നാണ് കരയ്ക്കെത്തിച്ചത്. മൃതദേഹം ഇൻക്വസ്റ്റ് നടപടികൾക്കായി വർക്കല താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി. ടൂറിസം പോലീസ് മേൽനടപടികൾ സ്വീകരിച്ചുവരികയാണ്.
Summary: The body of 18-year-old Muhammed Afsar, a native of Tamil Nadu who went missing after being swept away by a wave at Varkala Papanasham Beach, has been recovered.

