നളന്ദ: ബിഹാറിലെ നളന്ദ ജില്ലയിലുള്ള ശീതള ക്ഷേത്രത്തിൽ ഉണ്ടായ വൻ തിക്കിലും തിരക്കിലും പെട്ട് എട്ടുപേർ കൊല്ലപ്പെട്ടു (Bihar Maghra Temple Stampede). മരിച്ചവരിൽ ഭൂരിഭാഗവും സ്ത്രീകളാണെന്നാണ് പ്രാഥമിക റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. നിരവധി ഭക്തർക്ക് പരിക്കേറ്റു. ഇതിൽ പലരുടെയും നില ഗുരുതരമായതിനാൽ മരണസംഖ്യ ഇനിയും ഉയരാൻ സാധ്യതയുണ്ട്.
ചൈത്ര മാസത്തിലെ അവസാന ചൊവ്വാഴ്ചയായതിനാൽ ഇന്ന് പുലർച്ചെ മുതൽ മഘ്‌റയിലെ ക്ഷേത്രത്തിൽ വൻ ഭക്തജനത്തിരക്കാണ് അനുഭവപ്പെട്ടത്. ആരാധനയ്ക്കിടെ പെട്ടെന്നുണ്ടായ ഉന്തും തള്ളും ഭയന്നോടുന്നതിലേക്കും വലിയ ദുരന്തത്തിലേക്കും വഴിമാറുകയായിരുന്നു. തിരക്ക് നിയന്ത്രിക്കുന്നതിൽ അധികൃതർക്ക് വീഴ്ച പറ്റിയെന്നും മതിയായ സുരക്ഷാ ക്രമീകരണങ്ങൾ ഉണ്ടായിരുന്നില്ലെന്നും ദൃക്‌സാക്ഷികൾ ആരോപിച്ചു.
സംഭവസ്ഥലത്തെത്തിയ ദീപനഗർ പോലീസ് പരിക്കേറ്റവരെയെല്ലാം ഉടൻ തന്നെ നളന്ദയിലെ സദർ ആശുപത്രിയിലേക്കും മറ്റ് പ്രാദേശിക ക്ലിനിക്കുകളിലേക്കും മാറ്റി. നിലവിൽ ക്ഷേത്രപരിസരം പോലീസ് നിയന്ത്രണത്തിലാണ്. ഉന്നത ഉദ്യോഗസ്ഥർ സ്ഥലത്തെത്തി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

