കൊച്ചി: കേരള ലോകായുക്ത നിയമത്തിൽ സംസ്ഥാന സർക്കാർ കൊണ്ടുവന്ന നിർണ്ണായക ഭേദഗതി ഹൈക്കോടതി ശരിവെച്ചു (Kerala High Court Lokayukta Verdict). നിയമഭേദഗതി ചോദ്യം ചെയ്ത് മുൻ പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല ഉൾപ്പെടെയുള്ളവർ സമർപ്പിച്ച ഹർജികൾ കോടതി തള്ളി. ജസ്റ്റിസുമാരായ എ.കെ. ജയശങ്കരൻ നമ്പ്യാർ, ശ്യാം കുമാർ എന്നിവരടങ്ങിയ ഡിവിഷൻ ബെഞ്ചാണ് വിധി പുറപ്പെടുവിച്ചത്.
ലോകായുക്ത നിയമത്തിലെ 14-ാം വകുപ്പിലാണ് സർക്കാർ മാറ്റം വരുത്തിയത്. നേരത്തെ ലോകായുക്തയുടെ വിധി വന്നാൽ അത് അതേപടി നടപ്പിലാക്കാൻ സർക്കാർ ബാധ്യസ്ഥമായിരുന്നു. എന്നാൽ പുതിയ ഭേദഗതി പ്രകാരം ലോകായുക്തയുടെ വിധി പുനഃപരിശോധിക്കാനുള്ള അധികാരം സർക്കാരിന് ലഭിക്കും. മന്ത്രിമാർക്കെതിരെയുള്ള വിധി മുഖ്യമന്ത്രിയും, മുഖ്യമന്ത്രിക്കെതിരെയുള്ള വിധി ഗവർണറും പുനഃപരിശോധിക്കണമെന്നാണ് ഭേദഗതിയിലെ പ്രധാന വ്യവസ്ഥ.
സംസ്ഥാന സർക്കാരിന് ഇത്തരമൊരു നിയമഭേദഗതി കൊണ്ടുവരാൻ അധികാരമുണ്ടെന്നും ഇത് ഭരണഘടനാപരമാണെന്നും കോടതി നിരീക്ഷിച്ചു. ലോകായുക്തയുടെ ശിപാർശയിൽ മൂന്ന് മാസത്തിനുള്ളിൽ ബന്ധപ്പെട്ട അധികാരികൾ തീരുമാനം എടുക്കണം. ഈ സമയപരിധിക്കുള്ളിൽ തീരുമാനമെടുത്തില്ലെങ്കിൽ ലോകായുക്തയുടെ ശിപാർശ അംഗീകരിച്ചതായി കണക്കാക്കുമെന്നും കോടതി വ്യക്തമാക്കി. കെ.ടി. ജലീലിന് മന്ത്രിസ്ഥാനം നഷ്ടമായ സാഹചര്യം ചൂണ്ടിക്കാട്ടിയാണ് സർക്കാർ ഈ ഭേദഗതി വേഗത്തിലാക്കിയത്.
Summary: The Kerala High Court has upheld the state government’s amendment to the Lokayukta Act, dismissing petitions filed by Ramesh Chennithala and others. The court ruled that the state has the constitutional power to amend Section 14, which previously made Lokayukta orders binding.

