നോയിഡയിലെ ജെവാറിൽ നിർമ്മിച്ച അന്താരാഷ്ട്ര വിമാനത്താവളം പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തു (Noida International Airport Inauguration). 11,200 കോടി രൂപ ചിലവിട്ട് പൂർത്തിയാക്കിയ വിമാനത്താവളത്തിന്റെ ഒന്നാം ഘട്ടമാണ് ഇന്ന് രാജ്യത്തിന് സമർപ്പിച്ചത്. 3000 ഏക്കറിൽ വ്യാപിച്ചുകിടക്കുന്ന ഈ വിമാനത്താവളത്തിൽ നാല് കിലോമീറ്റർ നീളമുള്ള റൺവേയാണുള്ളത്. ഏപ്രിൽ പകുതിയോടെ ഇവിടെ നിന്നുള്ള വിമാന സർവീസുകൾ ആരംഭിക്കും. ആദ്യഘട്ടത്തിൽ ഇൻഡിഗോ, ആകാസ, എയർ ഇന്ത്യ എന്നീ വിമാന കമ്പനികളായിരിക്കും ആഭ്യന്തര സർവീസുകൾ നടത്തുന്നത്.
പൂർണ്ണതോതിൽ സജ്ജമാകുമ്പോൾ ഇന്ത്യയിലെ ഏറ്റവും വലിയ വിമാനത്താവളമായി ഇത് മാറും. നിലവിൽ പ്രതിവർഷം 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ശേഷിയുള്ള വിമാനത്താവളം ഭാവിയിൽ ഏഴ് കോടി യാത്രക്കാരിലേക്ക് ഉയർത്താൻ പദ്ധതിയുണ്ട്. ഉത്തർപ്രദേശിന്റെ വികസനത്തിൽ ഈ പദ്ധതി വലിയ മാറ്റങ്ങൾ കൊണ്ടുവരുമെന്ന് പ്രധാനമന്ത്രി പറഞ്ഞു. ചടങ്ങിൽ സംസാരിക്കവെ, സംസ്ഥാനത്തിന്റെ വികസന പ്രവർത്തനങ്ങളെ മുൻപ് തടസ്സപ്പെടുത്തിയെന്ന് ആരോപിച്ച് അദ്ദേഹം പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ വിമർശനവും ഉന്നയിച്ചു.
Summary: Prime Minister Narendra Modi inaugurated the first phase of the Noida International Airport, built at a cost of ₹11,200 crore. Spanning 3,000 acres in Jewar, the airport features a four-kilometer runway and will begin domestic flight operations by mid-April with airlines like IndiGo, Akasa, and Air India.

