ബെംഗളൂരു: ക്ലാസ് മുറിയിൽ വെച്ച് മുസ്ലിം വിദ്യാർത്ഥിക്കെതിരെ വർഗീയ പരാമർശം നടത്തുകയും “തീവ്രവാദി” എന്ന് വിളിക്കുകയും ചെയ്ത സംഭവത്തിൽ ബെംഗളൂരുവിലെ പ്രശസ്തമായ പിഇഎസ് സർവ്വകലാശാലയിലെ പ്രൊഫസർ ഡോ. മുരളീധർ ദേശ്പാണ്ഡെയെ സസ്പെൻഡ് ചെയ്തു (PES University Professor Suspended). ചൊവ്വാഴ്ച നടന്ന സംഭവത്തിന്റെ വീഡിയോ ദൃശ്യങ്ങൾ സോഷ്യൽ മീഡിയയിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് അധികൃതർ നടപടിയെടുത്തത്.
അഫാൻ എന്ന വിദ്യാർത്ഥി ഒരാളെ കാണാനായി ക്ലാസിന് പുറത്തുപോകാൻ അനുവാദം ചോദിച്ചതാണ് പ്രൊഫസറെ പ്രകോപിപ്പിച്ചത്. ക്ലാസിലുണ്ടായിരുന്ന മറ്റ് കുട്ടികൾ പകർത്തിയ വീഡിയോയിൽ പ്രൊഫസർ വിദ്യാർത്ഥിക്ക് നേരെ ആക്രോശിക്കുന്നത് വ്യക്തമാണ്. “നിനക്ക് നാണമില്ലേ” എന്ന് ചോദിച്ച പ്രൊഫസർ, വിദ്യാർത്ഥിയെ പരസ്യമായി “തീവ്രവാദി” എന്ന് വിളിക്കുകയായിരുന്നു. കൂടാതെ, ഇറാൻ യുദ്ധത്തിന് കാരണം “ഇങ്ങനെയുള്ള ആളുകളാണെന്നും”, ഡൊണാൾഡ് ട്രംപ് വന്ന് നിന്നെ കൊണ്ടുപോകുമെന്നും, നീ നരകത്തിൽ പോകുമെന്നും തുടങ്ങിയ അധിക്ഷേപകരമായ പരാമർശങ്ങളും അദ്ദേഹം നടത്തിയതായി ആരോപണമുണ്ട്.
സംഭവം വിവാദമായതോടെ വൈസ് ചാൻസലർ പ്രൊഫസറെ അടിയന്തരമായി സസ്പെൻഡ് ചെയ്തുകൊണ്ട് ഉത്തരവിറക്കി. ഇത്തരമൊരു സംഭവം സ്ഥാപനത്തിന്റെ ചരിത്രത്തിൽ ആദ്യമാണെന്നും വിശദമായ അന്വേഷണത്തിന് ശേഷം കർശന നടപടി സ്വീകരിക്കുമെന്നും അദ്ദേഹം അറിയിച്ചു. എന്നാൽ, അഫാനെ പിന്തുണച്ച മറ്റ് മൂന്ന് വിദ്യാർത്ഥികളെയും സർവ്വകലാശാല സസ്പെൻഡ് ചെയ്തതായി എൻഡിടിവി റിപ്പോർട്ട് ചെയ്യുന്നു. കോൺഗ്രസിന്റെ വിദ്യാർത്ഥി സംഘടനയായ എൻഎസ്യുഐ (NSUI) പ്രൊഫസർക്കെതിരെ പോലീസിൽ പരാതി നൽകി. അദ്ദേഹം പരസ്യമായി മാപ്പ് പറയണമെന്നും കർശനമായ ക്രിമിനൽ നടപടികൾ സ്വീകരിക്കണമെന്നും സംഘടന ആവശ്യപ്പെട്ടു.
Summary: Dr. Muralidhar Deshpande, an adjunct professor at Bengaluru’s PES University, has been suspended after allegedly calling a Muslim student a “terrorist” during class. The incident, captured on video, shows the professor making communal slurs and blaming the student for the Iran war.

