കാസർഗോഡ്: മഞ്ചേശ്വരം നിയമസഭാ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ എസ്ഡിപിഐ പിൻവലിച്ചു. യുഡിഎഫിന്റെ സമ്മർദ്ദത്തിന് വഴങ്ങിയാണ് പാർട്ടി സ്ഥാനാർത്ഥിയായ കെ.എം. അഷ്റഫ് പത്രിക പിൻവലിക്കാൻ തീരുമാനിച്ചത്. പത്രിക പിൻവലിക്കുന്നതിനായി അദ്ദേഹം കളക്ടറേറ്റിലെത്തി.(SDPI withdraws candidate from Manjeshwar, Dramatic moves)
സ്ഥാനാർത്ഥിത്വം പിൻവലിക്കുന്നതുമായി ബന്ധപ്പെട്ട് ഇന്ന് രാവിലെ നടന്ന യോഗത്തിൽ പാർട്ടിയിൽ കടുത്ത ഭിന്നതയും പൊട്ടിത്തെറിയും ഉണ്ടായി. സ്ഥാനാർത്ഥിയെ പിൻവലിക്കാൻ സംസ്ഥാന നേതൃത്വം ആവശ്യപ്പെട്ടെങ്കിലും പ്രാദേശിക നേതൃത്വവും സ്ഥാനാർത്ഥി കെ.എം. അഷ്റഫും തുടക്കത്തിൽ ഇതിനെ ശക്തമായി എതിർത്തു.
ചർച്ചകൾക്കിടെ അഭിപ്രായ വ്യത്യാസം രൂക്ഷമായതോടെ കെ.എം. അഷ്റഫ് യോഗത്തിൽ നിന്ന് ഇറങ്ങിപ്പോയി എന്നാണ് വിവരം. സ്ഥാനാർത്ഥിയെ പിൻവലിക്കുന്നതിനെക്കുറിച്ച് ആലോചിക്കുമെന്ന് എസ്ഡിപിഐ കഴിഞ്ഞ ദിവസം വ്യക്തമാക്കിയിരുന്നു.

