കൊച്ചി: സ്വന്തം സമുദായത്തിന് പുറത്തുള്ളവരെ വിവാഹം കഴിച്ചതിന്റെ പേരിൽ സഭാംഗങ്ങളെ പുറത്താക്കുന്നത് ഭരണഘടനാ വിരുദ്ധമാണെന്ന് കേരള ഹൈക്കോടതി. വ്യക്തികൾക്ക് തങ്ങളുടെ ഇഷ്ടപ്രകാരം വിവാഹ പങ്കാളിയെ തിരഞ്ഞെടുക്കാനുള്ള മൗലികാവകാശം ഭരണഘടന ഉറപ്പുനൽകുന്നുണ്ടെന്നും സമുദായപരമായ നിയന്ത്രണങ്ങളിലൂടെ ഇത് തടയാനാവില്ലെന്നും കോടതി വ്യക്തമാക്കി.(Cannot be expelled from the church for marrying outside the Knanaya community, states High Court)
ജസ്റ്റിസ് എസ്. ഈശ്വരൻ പുറപ്പെടുവിച്ച വിധിയിൽ മതസ്ഥാപനങ്ങളുടെ സ്വയംഭരണാധികാരത്തേക്കാൾ വ്യക്തിസ്വാതന്ത്ര്യത്തിനാണ് മുൻഗണന നൽകിയത്. സമുദായത്തിന് പുറത്ത് വിവാഹം കഴിച്ചു എന്ന കാരണത്താൽ ഒരാളെ പുറത്താക്കുന്നത് ഭരണഘടന ഉറപ്പുനൽകുന്ന മൗലികാവകാശങ്ങളുടെ ലംഘനമാണ്.
ക്നാനായ സമുദായത്തിനകത്ത് തന്നെ വിവാഹം കഴിക്കണമെന്നത് വിശ്വാസത്തിന്റെ ഭാഗമായ ‘നിർബന്ധിത ആചാരമാണെന്ന്’ തെളിയിക്കാൻ സഭയ്ക്ക് കഴിഞ്ഞിട്ടില്ല. എല്ലാവരും ക്രിസ്തുവിൽ ഒന്നാണ് എന്ന ബൈബിൾ വചനം ഉദ്ധരിച്ചുകൊണ്ടാണ് കോടതി ഈ വിധി പ്രസ്താവിച്ചത്. കോട്ടയം അഡീഷണൽ സബ് കോടതിയുടെയും ജില്ലാ കോടതിയുടെയും മുൻ ഉത്തരവുകൾ ശരിവെച്ചുകൊണ്ടാണ് ഹൈക്കോടതി നടപടി. കീഴ്ക്കോടതി വിധികൾ ചോദ്യം ചെയ്ത് നൽകിയ അപ്പീലുകൾ ഹൈക്കോടതി തള്ളി.

