തിരുവനന്തപുരം: പശ്ചിമേഷ്യൻ സംഘർഷത്തെത്തുടർന്ന് രാജ്യം നേരിടുന്ന ഇന്ധന പ്രതിസന്ധിയുടെ പശ്ചാത്തലത്തിൽ കേരളത്തിലും പാചകവാതക (LPG) വിതരണത്തിന് കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. സംസ്ഥാന സിവിൽ സപ്ലൈസ് വകുപ്പാണ് ഇതുസംബന്ധിച്ച അടിയന്തര ഉത്തരവ് പുറത്തിറക്കിയത്. വാണിജ്യ ആവശ്യങ്ങൾക്കുള്ള സിലിണ്ടറുകൾക്കാണ് പ്രധാനമായും നിയന്ത്രണം ബാധകമാകുക.(Hotels will get 40% of the LPG supply, State Civil Supplies Department issues order
വിവിധ മേഖലകളെ തരംതിരിച്ചാണ് പാചകവാതക വിതരണത്തിൽ ക്രമീകരണങ്ങൾ വരുത്തിയിരിക്കുന്നത്. ഇതിനായി പ്രത്യേക മാർഗ്ഗനിർദ്ദേശങ്ങൾ പുറപ്പെടുവിച്ചു. ആശുപത്രികൾ, അംഗനവാടികൾ, സ്കൂളുകൾ, ശ്മശാനങ്ങൾ, ഇൻഡസ്ട്രിയൽ കാന്റീനുകൾ, ഹോസ്റ്റലുകൾ, കമ്മ്യൂണിറ്റി കിച്ചണുകൾ (സുഭിക്ഷ ഹോട്ടലുകൾ), വൃദ്ധസദനങ്ങൾ, അനാഥാലയങ്ങൾ എന്നിവയ്ക്ക് ആവശ്യമായ സിലിണ്ടറുകൾ തടസ്സമില്ലാതെ ലഭ്യമാക്കും. മരുന്ന് നിർമ്മാണ കമ്പനികൾ, മത്സ്യബന്ധന മേഖല, റെയിൽവേ, എയർലൈൻ കാറ്ററിംഗ് യൂണിറ്റുകൾ എന്നിവയ്ക്ക് ആവശ്യമായതിന്റെ 70 ശതമാനം സിലിണ്ടറുകൾ നൽകും.
ഹോട്ടലുകൾ, റെസ്റ്റോറന്റുകൾ, കാന്റീനുകൾ, ഭക്ഷ്യസംസ്കരണ യൂണിറ്റുകൾ, സർക്കാർ/തദ്ദേശ സ്ഥാപനങ്ങൾ നടത്തുന്ന കിച്ചണുകൾ എന്നിവയ്ക്ക് നിലവിൽ ലഭിച്ചിരുന്നതിന്റെ 40 ശതമാനം വാണിജ്യ സിലിണ്ടറുകൾ മാത്രമേ ഇനി അനുവദിക്കൂ. വാണിജ്യ, വ്യവസായ മേഖലയിലുള്ള ഉപഭോക്താക്കൾ പൈപ്പ് ലൈൻ നാച്ചുറൽ ഗ്യാസ് (PNG) കണക്ഷനുകൾ ലഭ്യമാക്കുന്നതിനായി ഉടൻ അപേക്ഷിക്കണമെന്ന് സർക്കാർ നിർദ്ദേശിച്ചു. സിറ്റി ഗ്യാസ് (CGD) സൗകര്യമുള്ള പ്രദേശങ്ങളിലെ സ്ഥാപനങ്ങൾ അടിയന്തരമായി ഈ സംവിധാനത്തിലേക്ക് മാറണം. പാചകവാതക വിതരണവുമായി ബന്ധപ്പെട്ട അടിയന്തര ആവശ്യങ്ങൾക്കും വിവരങ്ങൾക്കുമായി www.lpgtrackerkerala.in എന്ന വെബ് പോർട്ടൽ സജ്ജമാക്കിയിട്ടുണ്ട്. കേന്ദ്രസർക്കാർ നിർദ്ദേശത്തിന്റെ അടിസ്ഥാനത്തിലാണ് സംസ്ഥാനത്ത് ഈ നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരിക്കുന്നത്.

