ന്യൂഡൽഹി: രാജ്യത്തെ മുസ്ലിം പള്ളികളിൽ സ്ത്രീകളുടെ പ്രവേശനം സംബന്ധിച്ച വിഷയത്തിൽ സുപ്രീം കോടതി ഉത്തരവുകൾ പുറപ്പെടുവിക്കരുതെന്ന് അഖിലേന്ത്യ മുസ്ലിം വ്യക്തിനിയമ ബോർഡ്. പള്ളികളിൽ സ്ത്രീകളെ പ്രവേശിപ്പിക്കുന്നത് സംബന്ധിച്ച അന്തിമ തീരുമാനം എടുക്കേണ്ടത് അതത് പള്ളി കമ്മിറ്റികളാണെന്നും ബോർഡ് സുപ്രീം കോടതിയെ അറിയിച്ചു.(Women’s entry into mosques, All India Muslim Personal Law Board says decision should be taken by mosque committees)
ഒൻപതംഗ ഭരണഘടനാ ബെഞ്ചിന് നൽകിയ രേഖാമൂലമുള്ള വാദത്തിലാണ് ബോർഡ് നിലപാട് വ്യക്തമാക്കിയത്. ആരാധനാലയങ്ങളിലെ പ്രവേശന നിയന്ത്രണങ്ങൾ സംബന്ധിച്ച തീരുമാനങ്ങൾ ആ സ്ഥാപനങ്ങളുമായി ബന്ധപ്പെട്ടവർ തന്നെ സ്വീകരിക്കണമെന്നും സർക്കാരോ കോടതികളോ ഇതിൽ ഇടപെടരുതെന്നും ബോർഡ് വാദിക്കുന്നു.
പള്ളികളിൽ സ്ത്രീ പ്രവേശനം നിർബന്ധമാക്കുന്ന വിധി ഉണ്ടായാൽ അത് ഭരണഘടനയുടെ 26-ാം അനുച്ഛേദം ഉറപ്പുനൽകുന്ന അവകാശങ്ങളുടെ ലംഘനമാകും. ഭരണഘടനയുടെ 26 (ബി), (ഡി) വകുപ്പുകൾ പ്രകാരം ആചാരപരമായ കാര്യങ്ങളിൽ തീരുമാനമെടുക്കാൻ പള്ളി കമ്മിറ്റികൾക്കാണ് അധികാരമെന്നും ബോർഡ് ചൂണ്ടിക്കാട്ടി.

