കോഴിക്കോട്: യുഡിഎഫിന്റെ രാഷ്ട്രീയ വ്യക്തിത്വം വർഗീയതയുമായി സന്ധി ചെയ്യുന്നതാണെന്ന് എ. വിജയരാഘവൻ. മുസ്ലീം വർഗീയതയുമായി യുഡിഎഫിന് ദീർഘകാല ബന്ധമുണ്ടെന്നും സ്ഥാനാർത്ഥി നിർണ്ണയം പോലും വർഗീയ താല്പര്യങ്ങൾ മുൻനിർത്തിയാണ് അവർ നടത്തിയതെന്നും അദ്ദേഹം പറഞ്ഞു.(UDF’s identity is to reconcile with communalism, says A Vijayaraghavan)
സുരക്ഷിത മണ്ഡലങ്ങളിൽ രാഷ്ട്രീയ നിലപാടുകൾക്ക് പകരം മതപരമായ നിലപാടുകൾ വ്യക്തമാക്കിയവർക്കാണ് യുഡിഎഫ് സീറ്റ് നൽകിയത്. പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും കെ.സി. വേണുഗോപാലും രമേശ് ചെന്നിത്തലയും ആവർത്തിച്ച് നുണകൾ പറയുകയാണെന്നും ഒരു കളവിനെ പ്രതിരോധിക്കാൻ മറ്റ് അഞ്ച് കളവുകൾ പറയുന്ന രീതിയാണ് അവർ സ്വീകരിക്കുന്നതെന്നും അദ്ദേഹം പരിഹസിച്ചു.
മങ്കട മണ്ഡലത്തിൽ ലീഗ് വിമതനെ പിന്തുണയ്ക്കാനുള്ള എൽഡിഎഫ് തീരുമാനത്തെ വിജയരാഘവൻ ന്യായീകരിച്ചു. 140 മണ്ഡലങ്ങളിലും സ്ഥാനാർത്ഥികളെ പ്രഖ്യാപിച്ച ശേഷമാണ് മങ്കടയിൽ വിമതൻ വന്നതെന്നും അദ്ദേഹം പിന്തുണ അഭ്യർത്ഥിച്ചതിനെത്തുടർന്ന് പിന്തുണയ്ക്കാൻ തീരുമാനിക്കുകയായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. പാലക്കാട് മണ്ഡലത്തിൽ കൃത്യമായ പരിശോധനകൾക്ക് ശേഷമാണ് സ്ഥാനാർത്ഥിയെ തീരുമാനിച്ചതെന്നും ബിജെപിയെയും യുഡിഎഫിനെയും തോൽപ്പിക്കുകയാണ് എൽഡിഎഫ് ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ജി. സുധാകരനെതിരെയുള്ള മുഖ്യമന്ത്രി പിണറായി വിജയന്റെ പരാമർശങ്ങളെ വിജയരാഘവൻ പിന്തുണച്ചു. മുഖ്യമന്ത്രിയുടേത് ‘ചാരുതയുള്ള വാക്പ്രയോഗം’ ആണെന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. ബൂർഷ്വാ സമൂഹത്തിൽ പ്രവർത്തിക്കുമ്പോൾ മൂല്യബോധത്തിൽ മാറ്റം വരാമെന്നും തെറ്റായ ശീലങ്ങൾ വരാതിരിക്കാൻ പാർട്ടി ശ്രമിക്കാറുണ്ടെന്നും അദ്ദേഹം പറഞ്ഞു. എത്ര ജാഗ്രത പുലർത്തിയാലും അപൂർവ്വമായി ചില നേതാക്കൾ തെറ്റുകളിൽപ്പെടുമെന്നും അത്തരത്തിലുള്ളവരാണ് പയ്യന്നൂരിലും തളിപ്പറമ്പിലും പാർട്ടി വിട്ടുപോയതെന്നും അദ്ദേഹം സൂചിപ്പിച്ചു.
പാണക്കാട് സാദിഖലി ശിഹാബ് തങ്ങൾക്കെതിരായ സോഷ്യൽ മീഡിയ അധിക്ഷേപങ്ങളെ വിജയരാഘവൻ തള്ളിപ്പറഞ്ഞു. സാദിഖലി തങ്ങൾ സമൂഹം ആദരിക്കുന്ന വ്യക്തിയാണെന്നും അദ്ദേഹം മാന്യമായി രാഷ്ട്രീയ പ്രവർത്തനം നടത്തുന്ന നേതാവാണെന്നും വിജയരാഘവൻ പറഞ്ഞു. രാഷ്ട്രീയമായ അഭിപ്രായവ്യത്യാസങ്ങൾ ഉണ്ടാകാം, എന്നാൽ വ്യക്തിപരമായി ആരെയും അപകീർത്തിപ്പെടുത്തുന്നത് ശരിയായ സമീപനമല്ലെന്നും അദ്ദേഹം വ്യക്തമാക്കി.

