കൊൽക്കത്ത: പശ്ചിമ ബംഗാളിൽ എസ്ഐആറിന് ശേഷമുള്ള ആദ്യ ഉപ വോട്ടർ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. വോട്ടെടുപ്പിന് ഒരു മാസം ബാക്കി നിൽക്കെ പുറത്തുവരുന്ന പട്ടികയെച്ചൊല്ലി സംസ്ഥാനത്ത് രാഷ്ട്രീയ സംഘർഷ സാധ്യത കണക്കിലെടുത്ത് കനത്ത ജാഗ്രത നിർദ്ദേശം നൽകി. വോട്ടവകാശം നഷ്ടപ്പെടുന്നവർ തെരുവിലിറങ്ങി പ്രതിഷേധിക്കണമെന്ന് കോൺഗ്രസ് ആഹ്വാനം ചെയ്തതോടെയാണിത്.(Sub-voter list to be released in Bengal today, High alert in the state)
എസ്ഐആറിലൂടെ പുറത്തായ 60 ലക്ഷം വോട്ടർമാരുടെ വിവരങ്ങൾ പുനഃപരിശോധിക്കാൻ സുപ്രീം കോടതി ഉത്തരവിട്ടിരുന്നു. ഇതിനായി നിയോഗിക്കപ്പെട്ട 805 ജുഡീഷ്യൽ ഉദ്യോഗസ്ഥർ നടത്തിയ പരിശോധനയിൽ ഉൾപ്പെട്ട 22 ലക്ഷം പേരുടെ വിവരങ്ങളാണ് ഇന്ന് പുറത്തുവിടുന്നത്. ബാക്കിയുള്ളവരുടെ വിവരങ്ങൾ ഉൾപ്പെടുത്തി ഏപ്രിൽ മാസത്തിൽ രണ്ട് പട്ടികകൾ കൂടി പുറത്തിറങ്ങുമെന്നാണ് സൂചന.
എസ്ഐആർ ബംഗാളിലെ ജനങ്ങളുടെ അവകാശങ്ങൾ കവരാനുള്ള നീക്കമാണെന്ന് ആരോപിച്ച് മുഖ്യമന്ത്രി മമത ബാനർജിയുടെ നേതൃത്വത്തിൽ വലിയ പ്രതിഷേധ പരിപാടികളാണ് നടക്കുന്നത്. പുതിയ പട്ടികയിൽ പേരില്ലാത്തവർ തെരുവിലിറങ്ങണമെന്ന് കോൺഗ്രസ് നേതാവ് അധിർ രഞ്ജൻ ചൗധരി ആവശ്യപ്പെട്ടത് സംഘർഷ സാധ്യത വർദ്ധിപ്പിച്ചു. അതേസമയം, എന്ത് പ്രകോപനമുണ്ടായാലും ജനങ്ങൾ സംയമനം പാലിക്കണമെന്നും എല്ലാവർക്കും വോട്ടവകാശം ഉറപ്പായും ലഭിക്കുമെന്നും പ്രതിപക്ഷ നേതാവ് സുവേന്ദു അധികാരി പ്രതികരിച്ചു.

