തിരുവനന്തപുരം: കേരള നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി സിപിഎമ്മിന് കനത്ത തിരിച്ചടി നൽകിക്കൊണ്ട് വർക്കല ഏരിയ കമ്മിറ്റി അംഗം അഡ്വ. സ്മിത സുന്ദരേശൻ ബിജെപിയിൽ ചേർന്നു (Adv Smitha Sundaresan Joins BJP). മുൻ വർക്കല ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റും നിലവിൽ ബ്ലോക്ക് അംഗവുമായ സ്മിത പദവികൾ രാജിവെച്ചാണ് ബിജെപി അംഗത്വം സ്വീകരിച്ചത്. വരുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ വർക്കല മണ്ഡലത്തിലെ ബിജെപി സ്ഥാനാർത്ഥിയായി സ്മിത സുന്ദരേശൻ മത്സരിക്കും. മുൻ സിപിഎം നേതാവ് സുന്ദരേശന്റെ മകളാണ് ഇവർ.
ബിജെപി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ ഷാൾ അണിയിച്ചാണ് സ്മിതയെ പാർട്ടിയിലേക്ക് സ്വീകരിച്ചത്. സിപിഎമ്മിന്റെ മൂല്യച്യുതിയും പാർട്ടിയിലെ വ്യക്തിപരമായ താൽപ്പര്യങ്ങളുമാണ് തന്നെ ഈ തീരുമാനത്തിലേക്ക് നയിച്ചതെന്ന് സ്മിത സുന്ദരേശൻ പറഞ്ഞു. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ വികസന പ്രവർത്തനങ്ങളിൽ ആകൃഷ്ടയായാണ് ബിജെപിയിൽ ചേരുന്നതെന്നും അവർ മാധ്യമങ്ങളോട് വ്യക്തമാക്കി.
വർക്കല മണ്ഡലത്തിലെ സ്ഥാനാർത്ഥി നിർണ്ണയവുമായി ബന്ധപ്പെട്ട് ബിജെപിക്കുള്ളിൽ നിലനിന്നിരുന്ന തർക്കങ്ങൾക്കൊടുവിലാണ് സ്മിതയുടെ കടന്നുവരവ്. സീറ്റ് ബിഡിജെഎസിന് നൽകിയതിനെതിരെ പ്രാദേശിക ബിജെപി പ്രവർത്തകർക്കിടയിൽ ശക്തമായ പ്രതിഷേധം ഉയർന്നിരുന്നു. ബിജെപി നേതാവ് ആലംകോട് ദാനശീലൻ വിമത സ്ഥാനാർത്ഥിയായി മത്സരിക്കുമെന്ന് പ്രഖ്യാപിച്ചതോടെയാണ് സീറ്റ് ബിജെപി തന്നെ ഏറ്റെടുക്കാൻ തീരുമാനിച്ചത്. സ്മിതയുടെ സ്ഥാനാർത്ഥിത്വം മണ്ഡലത്തിലെ രാഷ്ട്രീയ സമവാക്യങ്ങളിൽ വലിയ മാറ്റങ്ങൾ ഉണ്ടാക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്.

