This Content Is Only For Subscribers
പ്രണയത്തിന് മരണമുണ്ടോ? നമ്മൾ ഏറെ സ്നേഹിക്കുന്ന വ്യക്തി മരണപ്പെട്ടാലും പ്രണയം നിലനിൽക്കാമോ? ഈ ചോദ്യങ്ങൾക്ക് വിചിത്രമായ ഉത്തരം നൽകുന്ന വ്യക്തിയാണ് കാൾ ടാൻസ്ലർ (Carl Tanzler) — ഒരു ജർമൻ വംശജനായ അമേരിക്കൻ റേഡിയോളജിസ്റ്റ്. സ്വപനത്തിൽ കണ്ട പെൺകുട്ടിക്കായി അയാൾ ഭൂഖണ്ഡങ്ങൾ ചുറ്റുന്നു. ഒടുവിൽ അവളെ കണ്ടെത്തുന്നു. എന്നാൽ അവളുടെ മരണത്തിന് ഇപ്പുറവും അയാൾ അവളെ സ്നേഹിച്ചു. അതൊരു സാധരണ സ്നേഹമല്ലായിരുന്നു…അഴുകി ജീർണിച്ച ശവശരീരവുമായി ആ മനുഷ്യ ജീവിച്ചത് ഏഴു വർഷമാണ്. പ്രണയം ഒരു മനുഷ്യനെ ഭ്രാന്തനാക്കിമാറ്റിയതിന്റെ ഏറ്റവും വലിയ ഉദാഹരണമാണ് കാൾ ടാൻസ്ലർ. ലോകം കണ്ടത്തിൽ വച്ച് ഏറ്റവും ഭീകരവും വിചിത്രവുമായ ഒരു കാമുകൻ.
1877, ഫെബ്രുവരി 8 ന് ജർമ്മനിയിലാണ് കാൾ ടാൻസ്ലറുടെ ജനനം. പഠനത്തിൽ ഏറെ മികവ് പുലർത്തിയിരുന്ന ബാലനായിരുന്നു ടാൻസ്ലർ. എന്നാൽ പന്ത്രണ്ടാം വയസ്സിൽ അവൻ കണ്ടൊരു സ്വപ്നമാണ് ലോകത്തെ ഞെട്ടിച്ച പ്രണയകഥയ്ക്ക് വഴിത്തിരിവാകുന്നത്. ഒരു ദിവസം രാത്രി ഉറങ്ങി കിടക്കവേ ടാൻസ്ലർ ഒരു സ്വപ്നം കാണുന്നു. മരിച്ചുപോയ മുത്തശ്ശിയും, മുത്തശ്ശിയോടൊപ്പം അതീവ സുന്ദരിയായ ഒരു പെൺകുട്ടിയും. ഈ പെൺകുട്ടി നിന്റേതാണ് എന്നും, അവൾക്ക് ഒരു രോഗം ഉണ്ടെന്നും അത് നീ തന്നെ ചികിൽസിച്ചു സുഖപ്പെടുത്തണം. എത്രയും പറഞ്ഞു കൊണ്ട് മുത്തശ്ശി സ്വപ്നത്തിൽ നിന്നും മാഞ്ഞ് പോകുന്നു. എന്നാൽ ആ പെൺകുട്ടിയുടെ മുഖം അവന്റെ മനസ്സിൽ പതിഞ്ഞിട്ടുണ്ടായിരുന്നു. ദിവസങ്ങളും വർഷങ്ങളും അങ്ങനെ കടന്നു പോയി അവന് അവളെ മറക്കാൻ കഴിഞ്ഞില്ല. രാത്രിയെന്നോ പകലെന്നോ വ്യത്യാസമില്ലാതെ അവൻ ആ പെൺകുട്ടിയെ പാറ്റി തന്നെ ചിന്തിച്ചു. ഒടുവിൽ സ്വന്തം വീട് വിട്ട് നാടായ നാടോക്കെ ആ പെൺകുട്ടിക്കായി ടാൻസ്ലർ അലഞ്ഞു.
അവസാനം ടാൻസ്ലർ ഓസ്ട്രേലിയയിൽ എത്തിച്ചേരുന്നു. അവിടെ എട്ടു വർഷത്തോളം ആ പെൺകുട്ടിയെ തേടി നടന്നു. ഒന്നാം ലോകമഹായുദ്ധത്തിൽ ലോകം വലഞ്ഞപ്പോഴും അവൻ ആ പെൺകുട്ടിക്കായി തിരച്ചിൽ തുടർന്നു. അങ്ങനെ എട്ടു വർഷം കടന്നു പോയി. അയാൾ സ്വന്തം അമ്മയെ കണ്ടിട്ട് പോലും വർഷം ഒരുപാട് കഴിഞ്ഞു. ഇതേ കാലയളവിലാണ് ടാൻസ്ലർ ഒരു ആശുപത്രിയിൽ ജോലിക്ക് പ്രവേശിക്കുന്നതും. അയാൾ ചികിൽസിച്ചിരുന്ന രോഗികളിൽ പോലും അയാൾ ആ കുട്ടിയെ തേടാൻ തുടങ്ങി. ഒടുവിൽ അയാൾ തിരികെ അമ്മയുടെ അടുത്ത്, ജർമ്മനിയിൽ എത്തുന്നു. നീ ഇത്രയും നാൾ നീ എവിടെയായിരുന്നു എന്ന അമ്മയുടെ ചോദ്യത്തിന് അവൻ നൽകിയ മറുപടി അമ്മയെ ഞെട്ടലിൽ ആഴ്ത്തി. താൻ പന്ത്രണ്ടാം വയസ്സിൽ കണ്ട സ്വപ്നത്തിലെ പെൺകുട്ടിയെ അന്വേഷിച്ചു നടക്കുകയായിരുന്നു എന്ന മറുപടിയാണ് അവൻ അമ്മക്ക് നൽകിയത്. മകന്റെ വാക്കുകൾ കേട്ട് അകെ പരിഭ്രമിച്ച അമ്മ അവനോട് തന്റെ ഭ്രാന്ത് ഉപേക്ഷിച്ച് കല്യാണം കഴിക്കുവാൻ ആവശ്യപ്പെടുന്നു.
ആദ്യമൊക്കെ അയാൾ അമ്മയുടെ ആവശ്യത്തെ എതിർത്തുവെങ്കിലും, ഒടുവിൽ അമ്മയുടെ ഇഷ്ടാനുസരണം ഡോറിസ് എന്ന യുവതിയെ വിവാഹം കഴിക്കുന്നു. ഈ വിവാഹത്തിൽ ടാൻസ്ലറിന് രണ്ടു പെൺകുട്ടികൾ ജനിക്കുന്നു. വിവാഹ ശേഷം അയാൾ ജർമ്മനി വിട്ട് പോയതേയില്ല. എന്നാൽ, അധികം ആയുസ്സ് ആ കുടുംബ ജീവിതത്തിന് ഉണ്ടായിരുന്നില്ല. 1926 -ൽ അയാൾ സ്വന്തം ഭാര്യയെയും മക്കളെയും ഉപേക്ഷിച്ച വീണ്ടും നാടുവിടുന്നു. ഇത്തവണ ചേക്കേറിയത് അമേരിക്കയിലേക്കാണ്. ഫ്ലോറിഡയിലെ കീ വെസ്റ്റിലെ (Key West) ഒരു ആശുപത്രിയിൽ ഒരു റേഡിയോളജിസ്റ്റായി ജോലിയിൽ പ്രവേശിക്കുന്നു. ഒഴിവ് സമയങ്ങളിൽ അയാൾ പിന്നെയും ആ സ്വപ്നത്തിലെ പെൺകുട്ടിയെ തേടി നടന്നു. അങ്ങനെ പിന്നെയും വർഷങ്ങൾ ഏറെ കടന്നുപോയി. ഏറെ അലഞ്ഞിട്ടും സ്വപ്നത്തിലെ സുന്ദരിയെ അയാൾക്ക് കണ്ടെത്തുവാൻ സാധിച്ചില്ല.
1930, ഏപ്രിൽ 22, മരിയ എലെബ മിലാഗ്രോ ഡി ഹോയോസ് (Maria Elena Milagro de Hoyos) എന്ന ഇരുപത്തിരണ്ടുകാരി ചികിത്സയ്ക്കായി ടാൻസ്ലർ ജോലിചെയ്തിരുന്ന ആ ആശുപത്രിയിൽ എത്തുന്നു. വളരെ യാദൃശ്ചികമായാണ് ടാൻസ്ലർ ആ പെൺകുട്ടിയെ കണ്ടുമുട്ടുന്നത്. ആദ്യകാഴ്ചയിൽ തന്നെ ടാൻസ്ലർ ഉറപ്പിച്ചു താൻ സ്വപ്നത്തിൽ കണ്ട അതെ പെൺകുട്ടി തന്നെയാണ് മരിയ എലെബ എന്ന്. അതെ രൂപസാദൃശ്യം, ടാൻസ്ലർ ഉറപ്പിച്ചു മരിയ എലെബ തന്നെയാണ് അയാൾ ഇത്രയും വർഷം തേടിയലഞ്ഞ പെൺകുട്ടിയെന്ന്. ക്ഷയരോഗ ചികിത്സയ്ക്കായാണ് മരിയ എലെബ അമ്മയുമായി എത്തുന്നത്. അന്ന് കാലത്ത് ക്ഷയരോഗം ബാധിച്ച തൊണ്ണൂറ് ശതമാനം മനുഷ്യരും മരണപ്പെടുമായിരുന്നു. മകളുടെ ജീവൻ രക്ഷിക്കുവാനുള്ള ഓട്ടത്തിലായിരുന്നു എലെബയുടെ അമ്മ. ഡോക്ടർമാർ പോലും എലെബയെ കൈയൊഴിഞ്ഞു. കൃത്യം ഈ സമയതാണ് ഒരു ദൂതനെ പോലെ ടാൻസ്ലർ എലെബയുടെ ജീവിതത്തിൽ പ്രത്യക്ഷപ്പെടുന്നത്. താൻ എലെബയുടെ രോഗം ചികിത്സിച്ച് ഭേദമാക്കാം എന്ന് വാക്ക് ടാൻസ്ലർ എലെബയുടെ കുടുംബത്തിന് നൽകുന്നു.
എലെബയുടെ അവസ്ഥ അങ്ങേയറ്റം ദയനീയമായിരുന്നു. എലെബ വിവാഹിതയാണ്.
എന്നാൽ വിവാഹം ശേഷം അവൾ ഗർഭിണിയാകുന്നു. നിർഭാഗ്യവശാൽ ഗർഭച്ഛിദ്രം സംഭവിച്ചതോടെ ഭർത്താവ് അവളെ ഉപേക്ഷിക്കുന്നു. ഇതോടെയാണ് എലെബയെ രോഗം കിഴടക്കുന്നതും അവൾ രോഗിയായി മാറുന്നതും. രോഗാവസ്ഥ മൂർച്ഛിച്ചതോടെയാണ് അമ്മയുമായി ടാൻസ്ലർ ജോലിചെയ്തിരുന്ന ആശുപത്രിയിൽ എത്തുന്നത്.
എന്ത് വിലകൊടുത്തും എലെബയെ രക്ഷിക്കണം ഇതായിരുന്നു ടാൻസ്ലറുടെ ലക്ഷ്യം. അതിനുവേണ്ടി അയാൾ എന്തും ചെയ്യാൻ തയ്യാറായിരുന്നു. എലെബക്കായി സ്വന്തം നിലയിൽ തന്നെ പരീക്ഷണങ്ങൾ നടത്തി മരുന്നുകൾ ഉണ്ടാകാൻ തുടങ്ങി. മകളെ ഡോക്ടർമാർ വരെ കൈയൊഴിഞ്ഞത് കൊണ്ട് ടാൻസ്ലർ പറയുന്നത് പോലെ തന്നെ കാര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകാൻ എലെബയുടെ വീട്ടുകാരും തീരുമാനിക്കുന്നു. ജോലിക്ക് പോലും പോകാതെയാണ് അയാൾ എലെബയെ പരിചരിച്ചത്. ആദ്യമൊക്കെ ടാൻസ്ലറുടെ പെരുമാറ്റത്തിൽ എലെബയുടെ വീട്ടുകാർക്ക് സംശയം തോന്നിയെങ്കിലും മകളുടെ സൗക്ക്യത്തിനായി അവർ പലതും കണ്ടില്ല എന്ന് നടിച്ചു. തങ്ങൾക്ക് യാതൊരു മുൻപരിചയവും ഇല്ലാത്ത ഒരു മനുഷ്യൻ എന്തുകൊണ്ടാകാം തങ്ങളെ ഇങ്ങനെ സഹായിക്കുന്നത് എന്ന ചിന്ത പലപ്പോഴും ആ കുടുംബത്തിന്റെ ഉള്ളിൽ മിന്നിമറഞ്ഞിരുന്നു.
എന്നാൽ ടാൻസ്ലറോ തന്നാൽ കഴിയുന്ന രീതിയിൽ എലെബയെ സന്തോഷിപ്പിക്കാൻ ശ്രമിച്ചു. അവളെ കാണാൻ നിരന്തരം അവളുടെ വീട്ടിൽ പോകുമായിരുന്നു. ഇങ്ങനെ ഓരോ തവണ കാണുവാൻ പോകുമ്പോഴും കൈയിൽ വിലപിടിപ്പുള്ള പല സമ്മാനങ്ങളും അവൾക്കായി അയാൾ കരുതും. അങ്ങനെ പല വട്ടം എലെബയോട് ടാൻസ്ലറുടെ ഉള്ളിലെ ഇഷ്ട്ടത്തെ അയാൾ തുറന്നു കാട്ടി. ഒടുവിൽ അവ വാക്കുകളിലൂടെയും അയാൾ പ്രകടമാക്കി. എന്നാൽ ടാൻസ്ലറെ എലെബയ്ക്ക് തീരെ ഇഷ്ട്ടമല്ലായിരുന്നു. തന്നെക്കാൾ മുപ്പതിലധികം മൂപ്പുള്ള മനുഷ്യനുമായി ഒരു ബന്ധം പുലർത്താൻ അവൾ ഒട്ടും ആഗ്രഹിച്ചിരുന്നില്ല. എലെബയ്ക്ക് തന്നെ ഇഷ്ട്ടമല്ല എന്ന് അറിഞ്ഞിട്ട് പോലും അയാൾ ഒന്നിനും ഒരു കുറവും വരുത്തിയില്ല. അയാളെ കൊണ്ട് പറ്റുന്നത് ഒക്കെയും അയാൾ അവൾക്കായി ചെയ്തു കൊടുത്തു. എന്നാൽ ടാൻസ്ലറുടെ സ്നേഹത്തിന് യാതൊരു മറുപടിയും നൽകാതെ 1931, ഒക്ടോബർ 25 ന് എലെബ മരണത്തിന് കിഴടങ്ങുന്നു.
എലെബയുടെ വിയോഗം ഏറ്റവും കൂടുതൽ ബാധിച്ചത് ടാൻസ്ലറെയായിരുന്നു. ശവസംസ്കാരം നടത്താനും അവൾക്കായി ശിലാ ശവകുടീരം ഉണ്ടാക്കാനും ടാൻസ്ലർ തന്നെ മുൻകൈ എടുത്തു. എല്ലാ ദിവസവും രാത്രി യാതൊരു മുടക്കവും കൂടാതെ അയാൾ എലെബയുടെ ശവകുടീരം സന്ദർശിക്കുമായിരുന്നു. മണിക്കൂറുകൾ അവിടെ തന്നെ ചിലവഴിക്കും. പതിയെ കഥയാകെ മാറി, ഒരു രാത്രി അയാൾ എലെബയുടെ ശവകുടീരം സന്ദർശിക്കുന്നു. അവിടെനിന്നും തിരികെ മടങ്ങിവരാൻ നേരം അയാൾ എലെബയുടെ ശവകുടീരം പൊളിച്ച് ശവശരീരം പുറത്തെടുക്കുന്നു. ഈ ശവശരീരവുമായാണ് അയാൾ തിരികെ വീട്ടിലേക്ക് മടങ്ങിയത്. അവളുടെ അഴുകിയ മൃതദേഹം ഒരു വണ്ടിയിൽ കയറ്റി ഒരു താൽക്കാലിക ലാബിലേക്ക് മാറ്റി. അവിടെ പ്ലാസ്റ്റർ ഓഫ് പാരീസ്, വയറുകൾ, മെഴുക്, ഗ്ലാസ് കണ്ണുകൾ എന്നിവ ഉപയോഗിച്ച് ശവശരീരം അയാൾ മമ്മിഫൈ ചെയ്തു.
അടുത്ത കുറെ വർഷങ്ങൾ ടാൻസ്ലർ എലെബയുടെ ശവശരീരത്തോട് ഒപ്പമായിരുന്നു താമസം. കാലം ഏറെ കടന്നപ്പോയി അവളുടെ ശരീരം നശിക്കുവാനും ദ്രവിക്കുവാനും തുടങ്ങി. എന്നാല്‍ ടാൻസ്ലർ അതൊന്നും അത്ര വലിയ കാര്യമാക്കിയില്ല. ശവശരീരത്തിൽ ചെറുതായി പൊള്ളയായ സ്ഥലങ്ങളിൽ തുണിത്തരങ്ങൾ നിറച്ചു. ശവശരീരത്തിൽ നിന്നുള്ള ദുർഗന്ധം പുറത്തേക്ക് പടരാതിരിക്കാൻ അണുനാശിനികൾ ഉപയോഗിച്ചു. മുഖം സംരക്ഷിക്കാൻ മെഴുക് പുരട്ടി. സ്വന്തം ഭാര്യയോടുള്ള ഒരു സാധാരണ ബന്ധത്തെപോലെ, ടാൻസ്ലർ എലെബയ്ക്കായി സുഗന്ധദ്രവ്യങ്ങളും ഉപഹാരങ്ങളും വാങ്ങിക്കൊണ്ടിരുന്നു. അവളുടെ ചുണ്ടുകൾ, മുടിയിഴകൾ എന്നിവ സംരക്ഷിക്കാനും കൂടുതൽ ആകർഷകമാക്കാനും അദ്ദേഹം പ്രത്യേകം ഒരു വിഗ് രൂപകൽപ്പന ചെയ്തു.
ആ ശവശരീരത്തോട് ഒപ്പം അടിയും പാടിയും അയാൾ ഓരോ ദിവസവും അയാൾ തള്ളി നീക്കി. സ്വന്തം ഭാര്യയെ പോലെ ശവശരീരത്തെ പരിചരിച്ചു. ഒരു ഘട്ടത്തിൽ എലെബ തന്നോട് സംസാരിക്കുന്നതായി പോലും അയാൾക്ക് തോന്നി തുടങ്ങി. അങ്ങനെ ഏഴു വർഷം കടന്നു പോയി. ഒരു ദിവസം അയൽവാസിയായ ഒരു ബാലൻ ടാൻസ്ലർ മനുഷ്യന്റെ വലുപ്പത്തിലുള്ള ഒരു പാവയുമായി നൃത്തം ചെയ്യുന്നത് കാണുവാൻ ഇടയായി. ആദ്യം പാവയാണ് എന്ന് കരുതി അവൻ ആ പാവയെ തന്നെ ഏറെ നേരം നോക്കി നിന്നു. എന്നാൽ കുറച്ചു കഴിഞ്ഞപ്പോൾ എന്തോ പന്തികേട് തോന്നിയ ആ ബാലൻ വിവരം വീട്ടുകാരെ അറിയിക്കുന്നു. വീട്ടുകാർ സംഭവ സ്ഥലത്ത് എത്തിയപ്പോൾ കാണുന്നതും സമാനമായ കാഴ്ച. ആദ്യം പാവയെന്ന് തോന്നിയെങ്കിലും പതിയെ അവർക്ക് അത് മനസ്സിലായി, ടാൻസ്ലർ ചേർത്തുപിടിച്ചിരിക്കുന്നത് ഒരു ശവശരീരത്തെയാണ് എന്ന്. കൂടുതൽ ശ്രദ്ധിച്ചപ്പോഴാണ് അത് മനസ്സിലാകുന്നത് അത് വർഷങ്ങൾക്ക് മുൻപ് മരണപ്പെട്ട എലെബയുടെതാണ് എന്ന സംശയം അവരിൽ ജനിക്കുന്നു. അതോടെ വിവരം ഉടനെ തന്നെ എലെബയുടെ കുടുംബത്തെയും അറിയിക്കുന്നു. ഈ വാർത്ത അറിഞ്ഞ കുടുംബം വിവരം പോലീസിനെ അറിയിക്കുന്നു.
ടാൻസ്ലറുടെ വീട്ടിൽ പോലീസ് പരിശോധന നടത്തുന്നു. അതോടെ ഉറപ്പാക്കുന്നു, വർഷങ്ങ്ൾക്ക് മുൻപ് മരണപ്പെട്ട എലെബയുടെ ശവശരീരവുമായാണ് ടാൻസ്ലർ ഇത്രയും കാലം ജീവിച്ചത് എന്ന്. പോലീസ് ടാൻസ്ലറെ അറസ്റ്റ് ചെയ്ത് എലെബയുടെ കുടുംബത്തിന്റെ പരാതിയുടെ മേൽ തുടർ നടപടികൾ സ്വീകരിക്കുന്നു. ടാൻസ്ലർ ജയിലിൽ അടയ്ക്കപ്പെടുന്നു. ഒടുവിൽ ശിക്ഷ കാലാവധി അവസാനിച്ച് ടാൻസ്ലർ പുറത്തിറങ്ങുന്നു. എന്നാൽ ജയിൽ മോചിതനായ ടാൻസ്ലർ ഇനിയും എലെബയുടെ ശവശരീരം കുഴിച്ചെടുക്കും എന്ന ഭയത്തിൽ വീട്ടുകാർ വീണ്ടും മറ്റൊരിടത്ത് ശവശരീരം മറവ് ചെയുന്നു. വിചാരണയുടെ അവസാനം എലെബയുടെ മൃതദേഹം തിരികെ വേണമെന്ന് അയാൾ ആവശ്യപ്പെട്ടെങ്കിലും കോടതി ടാൻസ്ലറുടെ അഭ്യർത്ഥന നിരസിച്ചു. എന്നാൽ, ടാൻസ്ലർ ഇതിന് പിന്നാലെ ചെയ്തതോ.. എലെബയുടെ രൂപത്തിലുള്ള ഒരു പാവയെ ഉണ്ടാകുന്നു ശേഷം ആ പാവയോടൊപ്പം ജീവിക്കുന്നു. 1952 -ൽ ടാൻസ്ലർ മരണപ്പെടുന്നത് വരെ ഈ പാവയുമൊത്താണ് അയാൾ ജീവിച്ചത്.
1940 കളിൽ തന്നെ ടാൻസ്ലറുടെ ഈ വിചിത്രമായ പ്രണയകഥ അമേരിക്കയുടനീളം പ്രശസ്തി ആർജ്ജിച്ചു. പലരും ടാൻസ്ലറെ ഭ്രാന്തൻ എന്ന് വിളിച്ചപ്പോൾ, മറുവശത്ത് ആത്മാർത്ഥ സ്നേഹത്തിന്റെ പ്രതീകം എന്നും അയാളെ വിശേഷിപ്പിച്ചവർ ഏറെയാണ്.
Summary

