ന്യൂഡൽഹി: കേസുകളിൽ പിടിയിലാകുന്ന പ്രതികളുടെ വീഡിയോകളും ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ അപ്‌ലോഡ് ചെയ്യുന്ന പോലീസ് രീതിക്കെതിരെ സുപ്രീം കോടതി രംഗത്തെത്തി. ഇത്തരം നടപടികൾ സ്വതന്ത്രമായ വിചാരണയെ തടസ്സപ്പെടുത്തുമെന്നും വ്യക്തികളുടെ അന്തസ്സിനെ ബാധിക്കുമെന്നും കോടതി നിരീക്ഷിച്ചു.(Supreme Court on police sharing footage of accused on social media)
മൊബൈൽ ഫോണിൽ ചിത്രീകരിക്കുന്ന ദൃശ്യങ്ങൾ തൽക്ഷണം സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുന്നത് ജനങ്ങൾക്കിടയിൽ മുൻവിധിയുണ്ടാക്കാൻ കാരണമാകും. ഇത് കോടതിയിലെ വിചാരണയെ ദോഷകരമായി ബാധിക്കും. പ്രതികളെ വിലങ്ങുവെച്ച് നടത്തുന്നതും മുട്ടുകുത്തിക്കുന്നതുമായ ചിത്രങ്ങൾ പ്രചരിപ്പിക്കുന്നത് വ്യക്തികളുടെ അന്തസ്സിന് വിരുദ്ധമാണെന്ന് ഹർജിക്കാർ ചൂണ്ടിക്കാട്ടി.
സത്യം പുറത്തുകൊണ്ടുവരുന്നതിനായി സ്വതന്ത്രവും നിഷ്പക്ഷവുമായ അന്വേഷണം നടത്തുക എന്നതാണ് ഏജൻസികളുടെ പ്രാഥമിക കടമയെന്ന് ചീഫ് ജസ്റ്റിസ് അധ്യക്ഷനായ ബെഞ്ച് ഓർമ്മിപ്പിച്ചു. പോലീസ് ഉദ്യോഗസ്ഥർ മാധ്യമങ്ങളോട് സംസാരിക്കുന്നതിനെക്കുറിച്ച് നേരത്തെ തന്നെ സുപ്രീം കോടതി സംസ്ഥാനങ്ങൾക്ക് നിർദ്ദേശം നൽകിയിട്ടുണ്ട്. ചീഫ് ജസ്റ്റിസ് സൂര്യകാന്ത്, ജസ്റ്റിസുമാരായ ജോയ്മല്യ ബാഗ്ചി, വിപുൽ എം. പഞ്ചോളി എന്നിവരടങ്ങിയ ബെഞ്ചാണ് വിഷയം പരിഗണിക്കുന്നത്.

