തിരുവനന്തപുരം: ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖറിന്റെ നേതൃത്വത്തിലുള്ള കരുത്തുറ്റ ഒരു എൻ.ഡി.എ സംഘം ഇത്തവണ നിയമസഭയിൽ ഉണ്ടാകണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി (Suresh Gopi Speech Trivandrum). കേരളം കഴിഞ്ഞ പത്ത് വർഷമായി നേരിടുന്നത് ഭരണദുരന്തമാണെന്നും ഇതിന് മാറ്റം വരുത്താൻ എൻ.ഡി.എ സ്ഥാനാർത്ഥികൾ വിജയിക്കേണ്ടത് അനിവാര്യമാണെന്നും അദ്ദേഹം പറഞ്ഞു.തിരുവനന്തപുരത്ത് നടന്ന തിരഞ്ഞെടുപ്പ് പ്രചാരണ യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
2006-ൽ വി.എസ്. അച്യുതാനന്ദന് വേണ്ടി 11 വേദികളിൽ പ്രചാരണത്തിന് പോയ വ്യക്തിയാണ് താൻ. വി.എസിനെപ്പോലെയോ നായനാരെപ്പോലെയോ ചങ്കുറപ്പുള്ള ഒരു നേതാവും ഇന്ന് സി.പി.എമ്മിലില്ലെന്ന് അദ്ദേഹം വിമർശിച്ചു.പത്മജ വേണുഗോപാൽ കരുണാകര പാരമ്പര്യത്തിന്റെ തുടർച്ചയായാണ് താമരച്ചിഹ്നത്തിൽ മത്സരിക്കുന്നത്. അന്തസ്സുള്ള മലയാളി എന്ന് പറഞ്ഞാൽ ആദ്യം എഴുതിവെക്കേണ്ട പേര് ‘ലീഡർ’ കെ. കരുണാകരന്റേതാണെന്നും പത്മജയെ വിജയിപ്പിക്കുന്നത് അദ്ദേഹത്തിനുള്ള ഗുരുദക്ഷിണയാണെന്നും സുരേഷ് ഗോപി പറഞ്ഞു.
കഴിഞ്ഞ ഉപതിരഞ്ഞെടുപ്പിൽ പാലക്കാട് ശോഭ സുരേന്ദ്രൻ വിജയിച്ചിരുന്നെങ്കിൽ അത് നിയമസഭാ തിരഞ്ഞെടുപ്പിന്റെ മികച്ചൊരു ‘കർട്ടൻ റൈസർ’ ആയേനെ എന്ന് അദ്ദേഹം ഓർമ്മിപ്പിച്ചു.ശബരിമലയിൽ നിന്ന് മോഷ്ടിക്കപ്പെട്ട സ്വർണം തിരിച്ചു കൊണ്ടുവെക്കാൻ നിയമസഭയിൽ ചോദിക്കാൻ ആരുമില്ലാത്ത അവസ്ഥയാണെന്നും 30 പേരുള്ള എൻ.ഡി.എ സംഘം സഭയിലുണ്ടായാൽ ഇതിനെല്ലാം മറുപടി പറയേണ്ടി വരുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
മുഖ്യമന്ത്രിയെയും പ്രതിപക്ഷ നേതാവിനെയും കുറിച്ച് താൻ ഒന്നും പറയുന്നില്ലെന്നും അവർ കള്ളന്മാരാണോ എന്ന് പോലീസാണ് പറയേണ്ടതെന്നും അദ്ദേഹം പരിഹസിച്ചു. ബി.ജെ.പി സംസ്ഥാന അധ്യക്ഷൻ രാജീവ് ചന്ദ്രശേഖർ നയിക്കുന്ന ഈ തിരഞ്ഞെടുപ്പ് പോരാട്ടം കേരളത്തിന്റെ രാഷ്ട്രീയ ഗതി മാറ്റുമെന്നും അദ്ദേഹം അവകാശപ്പെട്ടു.
Story Summary:
Union Minister Suresh Gopi called for a strong NDA presence of at least 30 members in the Kerala Assembly under the leadership of BJP State President Rajeev Chandrasekhar. During a campaign event, he recalled his past support for V.S. Achuthanandan in 2006, noting that current CPM leaders lack the grit of VS or Nayanar. He also defended Padmaja Venugopal’s candidacy as a continuation of K. Karunakaran’s legacy and criticized the government over issues like Sabarimala gold and the state’s overall governance.

