ടെഹ്‌റാൻ: ഇസ്രായേലിനെതിരെ ശക്തമായ മിസൈൽ ആക്രമണമുണ്ടാകുമെന്ന് മുന്നറിയിപ്പ് നൽകി മണിക്കൂറുകൾക്കകം ഇറാന്റെ മുതിർന്ന സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടു (Ali Mohammad Naini IRGC spokesperson killed). ഇറാനിയൻ റെവല്യൂഷണറി ഗാർഡ് കോർപ്സ് (IRGC) വക്താവ് അലി മുഹമ്മദ് നൈനിയാണ് യുഎസ്-ഇസ്രായേൽ വ്യോമാക്രമണത്തിൽ കൊല്ലപ്പെട്ടത്. വെള്ളിയാഴ്ച പുലർച്ചെ നടന്ന ആക്രമണത്തിൽ നൈനി കൊല്ലപ്പെട്ട വിവരം റെവല്യൂഷണറി ഗാർഡ് സ്ഥിരീകരിച്ചു.
കൊല്ലപ്പെടുന്നതിന് തൊട്ടുമുൻപ് ഇസ്രായേൽ പ്രധാനമന്ത്രി ബെഞ്ചമിൻ നെതന്യാഹുവിന്റെ അവകാശവാദങ്ങളെ നൈനി പരിഹസിച്ചിരുന്നു. ഇറാന്റെ മിസൈൽ നിർമ്മാണ ശേഷി തകർത്തെന്ന നെതന്യാഹുവിന്റെ പ്രസ്താവന തെറ്റാണെന്നും യുദ്ധസാഹചര്യത്തിലും ഇറാന്റെ മിസൈൽ ഉത്പാദനം തടസ്സമില്ലാതെ തുടരുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞിരുന്നു. “ഇസ്രായേലിനും ശത്രുക്കൾക്കും സർപ്രൈസുകൾ വരാനിരിക്കുന്നു” എന്നായിരുന്നു അദ്ദേഹത്തിന്റെ അവസാന വാക്കുകൾ.
ഇറാന്റെ നാവികസേന തകർത്തെന്ന ഡൊണാൾഡ് ട്രംപിന്റെ വാദത്തെയും നൈനി വെല്ലുവിളിച്ചിരുന്നു. ധൈര്യമുണ്ടെങ്കിൽ പേർഷ്യൻ ഗൾഫിലേക്ക് അമേരിക്കൻ കപ്പലുകൾ അയക്കാനായിരുന്നു അദ്ദേഹത്തിന്റെ ആഹ്വാനം. എന്നാൽ ഈ പ്രസ്താവന പുറത്തുവന്നതിന് പിന്നാലെയാണ് അമേരിക്കയുടെയും ഇസ്രായേലിന്റെയും സംയുക്ത ആക്രമണത്തിൽ അദ്ദേഹം കൊല്ലപ്പെട്ടത്. ഇറാന്റെ ‘സോഫ്റ്റ് വാർ’ തന്ത്രങ്ങളിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്ന വ്യക്തിയായിരുന്നു ബ്രിഗേഡിയർ ജനറൽ കൂടിയായ നൈനി.
അതേസമയം, കഴിഞ്ഞ 20 ദിവസമായി തുടരുന്ന ആക്രമണങ്ങളിലൂടെ ഇറാന്റെ യുറേനിയം സമ്പുഷ്ടീകരണ ശേഷിയും മിസൈൽ നിർമ്മാണ ശേഷിയും പൂർണ്ണമായും തകർത്തതായി നെതന്യാഹു ആവർത്തിച്ചു. ഇറാൻ മുമ്പത്തേക്കാളും ദുർബലമായ അവസ്ഥയിലാണെന്നും അദ്ദേഹം വാർത്താസമ്മേളനത്തിൽ പറഞ്ഞു. പശ്ചിമേഷ്യയിൽ യുദ്ധം മൂന്നാം ആഴ്ചയിലേക്ക് കടക്കുമ്പോൾ മേഖലയിൽ സംഘർഷം അതീവ ഗുരുതരമായി തുടരുകയാണ്.

