തുറവൂർ: ആലപ്പുഴ എഴുപുന്നയിൽ മദ്യപിക്കുന്നതിനിടെ ബാറിലുണ്ടായ തർക്കത്തെത്തുടർന്ന് യുവാവ് തലയ്ക്കടിയേറ്റ് മരിച്ചു (Ezhupunna Bar Murder Nithin Kumbalangi). കുമ്പളങ്ങി പഴങ്ങാടി വലിയപറമ്പ് നിധിൻ (30) ആണ് കൊല്ലപ്പെട്ടത്. വ്യാഴാഴ്ച രാത്രി 11:30 ഓടെ എഴുപുന്ന പാലസ് ബാറിലായിരുന്നു സംഭവം. നാലംഗ സംഘവുമായുണ്ടായ വാക്കുതർക്കമാണ് ക്രൂരമായ കൊലപാതകത്തിൽ അവസാനിച്ചത്.
ബാറിൽ വെച്ച് ആരംഭിച്ച തർക്കം പുറത്തിറങ്ങിയ ശേഷവും തുടരുകയും തുടർന്നുണ്ടായ അടിപിടിക്കിടെ നിധിന് തലയ്ക്ക് ഗുരുതരമായി പരിക്കേൽക്കുകയുമായിരുന്നു. ബാറിന് സമീപം റോഡരികിൽ ബോധരഹിതനായി കിടന്ന നിധിനെ അരൂർ പോലീസ് എത്തിയാണ് കുമ്പളങ്ങിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
സംഭവത്തിൽ ഉൾപ്പെട്ട നാലംഗ സംഘത്തിനായി പോലീസ് അന്വേഷണം ഊർജ്ജിതമാക്കിയിട്ടുണ്ട്. ബാറിലെയും പരിസരത്തെയും സിസിടിവി ദൃശ്യങ്ങൾ പോലീസ് പരിശോധിച്ചു വരികയാണ്. പ്രതികളെക്കുറിച്ച് സൂചന ലഭിച്ചതായും ഉടൻ തന്നെ അറസ്റ്റ് ഉണ്ടാകുമെന്നും പോലീസ് അറിയിച്ചു.

