കൊച്ചി: ആഗോള യുദ്ധസാഹചര്യങ്ങളെത്തുടർന്നുണ്ടായ പാചകവാതക ക്ഷാമവും വ്യോമയാന പ്രതിസന്ധിയും കേരളത്തിലെ ഇവന്റ് മാനേജ്‌മെന്റ് മേഖലയെ കടുത്ത പ്രതിസന്ധിയിലാക്കുന്നു (Event Management Association Kerala). വിവാഹ സീസണും കോർപ്പറേറ്റ് കോൺഫറൻസുകളും സജീവമാകേണ്ട സമയത്തുണ്ടായ ഈ തിരിച്ചടി മറികടക്കാൻ സർക്കാരിന്റെയും രാഷ്ട്രീയ പാർട്ടികളുടെയും അടിയന്തര ഇടപെടൽ വേണമെന്ന് ഇവന്റ് മാനേജ്‌മെന്റ് അസോസിയേഷൻ കേരള (ഇമാക്) ആവശ്യപ്പെട്ടു.
അരൂക്കുറ്റി ക്ലബ് മഹീന്ദ്രയിൽ ചേർന്ന ഇമാക് സ്റ്റേറ്റ് ജനറൽ ബോഡി യോഗത്തിലാണ് ഭാരവാഹികൾ ആശങ്ക അറിയിച്ചത്. മൂന്ന് ലക്ഷത്തോളം തൊഴിലാളികളുടെ ഉപജീവനമാർഗ്ഗമാണ് നിലവിൽ ഭീഷണിയിലായിരിക്കുന്നത്.
ഏതൊരു പരിപാടിയുടെയും അവിഭാജ്യ ഘടകമായ ഭക്ഷണത്തിന് ആവശ്യമായ പാചകവാതകം ലഭ്യമാകാത്തത് പല ഇവന്റുകളും റദ്ദാക്കാൻ കാരണമാകുന്നു. വിമാന സർവീസുകൾ റദ്ദാക്കുന്നതും ടിക്കറ്റ് നിരക്ക് വർധനയും കേരളത്തിലെ വളർന്നു വരുന്ന ‘ഡെസ്റ്റിനേഷൻ വെഡിങ്’ സാധ്യതകളെ തകർത്തു. വിദേശത്തുനിന്നും ഇതര സംസ്ഥാനങ്ങളിൽ നിന്നും കേരളത്തിൽ പരിപാടികൾ നടത്താനിരുന്നവർ പിൻവാങ്ങുന്ന സാഹചര്യമാണുള്ളത്.
ഇവന്റ് വ്യവസായത്തെ നേരിട്ടും അല്ലാതെയും ആശ്രയിച്ചു കഴിയുന്ന ലക്ഷക്കണക്കിന് തൊഴിലാളികളുടെ കുടുംബങ്ങൾ പട്ടിണിയിലാകുന്ന അവസ്ഥയാണെന്ന് അസോസിയേഷൻ ചൂണ്ടിക്കാട്ടി.
ഇമാക് സ്റ്റേറ്റ് പ്രസിഡന്റ് രാജു കണ്ണമ്പുഴ, ജനറൽ സെക്രട്ടറി ബഹന്നാൻ കെ. അരീക്കൽ, ട്രഷറർ പ്രവീൺ ചന്ദ്രൻ എന്നിവർ യോഗത്തിൽ സംസാരിച്ചു. ഈ സാഹചര്യം പരിഗണിച്ച് സർക്കാർ തലത്തിൽ അടിയന്തര പരിഹാര നടപടികൾ ഉണ്ടാവണമെന്നാണ് ഇവന്റ് മാനേജ്‌മെന്റ് മേഖലയുടെ ആവശ്യം.
Story Summary
The Event Management Association of Kerala (EMAK) has urged the government to intervene as global conflicts cause a severe shortage of LPG and disrupt aviation, crippling the state’s event industry. With rising destination wedding cancellations and fuel scarcity affecting catering services, the livelihoods of over 3 lakh workers are at stake. EMAK leaders highlighted these concerns during their State General Body meeting in Arookutty.

