തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോന്നി മണ്ഡലത്തിൽ സ്ഥാനാർത്ഥിയാകാനില്ലെന്ന് ആറ്റിങ്ങൽ എംപി അടൂർ പ്രകാശ്. സിറ്റിംഗ് എംപിമാർ നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന കോൺഗ്രസ് ഹൈക്കമാൻഡ് തീരുമാനം പൂർണ്ണമായും അംഗീകരിക്കുന്നുവെന്ന് അദ്ദേഹം ഫേസ്ബുക്ക് പോസ്റ്റിലൂടെ അറിയിച്ചു.(My political belief is to work where the party tells me, says Adoor Prakash)
പാർട്ടി എടുക്കുന്ന ഏത് തീരുമാനവും മാനിക്കുന്നു. പാർട്ടി പറയുന്നിടത്ത് പ്രവർത്തിക്കുക എന്നതാണ് തന്റെ രാഷ്ട്രീയ വിശ്വാസമെന്ന് അദ്ദേഹം കുറിച്ചു. താൻ സ്ഥാനാർത്ഥിയല്ലെങ്കിലും കോന്നിയിലും ആറ്റിങ്ങലിലും കേരളത്തിലുടനീളവും യുഡിഎഫിന്റെ വിജയത്തിനായി സജീവമായി രംഗത്തുണ്ടാകും. ഇടതുഭരണം കേരളത്തിൽ അവസാനിപ്പിക്കുക എന്നതാണ് വരാനിരിക്കുന്ന തിരഞ്ഞെടുപ്പിലെ പ്രധാന ലക്ഷ്യം.
നമ്മൾ എല്ലാവരും ഒരുമിച്ച് നിന്നാൽ മാത്രമേ വിജയിക്കാനാകൂ. കോന്നിയിൽ പാർട്ടി നിശ്ചയിക്കുന്ന സ്ഥാനാർത്ഥിയെ വൻ ഭൂരിപക്ഷത്തോടെ വിജയിപ്പിക്കാൻ താൻ മുന്നിലുണ്ടാകുമെന്നും അദ്ദേഹം വ്യക്തമാക്കി. തന്നെ എംപിയായി തിരഞ്ഞെടുത്ത ആറ്റിങ്ങലിലെ ജനങ്ങളുടെ സ്നേഹത്തിനും വിശ്വാസത്തിനും എന്നും കടപ്പെട്ടിരിക്കുമെന്ന് അടൂർ പ്രകാശ് കൂട്ടിച്ചേർത്തു.
കെ. സുധാകരൻ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ എംപിമാർ നിയമസഭയിലേക്ക് മത്സരിക്കണമെന്ന ആവശ്യവുമായി രംഗത്തെത്തിയ പശ്ചാത്തലത്തിൽ, അടൂർ പ്രകാശിന്റെ ഈ പരസ്യ നിലപാട് ഹൈക്കമാൻഡിന് വലിയ ആശ്വാസമാണ് നൽകുന്നത്. സിറ്റിംഗ് എംപിമാരെ മാറ്റിനിർത്തിക്കൊണ്ട് പുതുമുഖങ്ങൾക്കും യുവാക്കൾക്കും കൂടുതൽ അവസരം നൽകുക എന്ന കെപിസിസി നിലപാടിന് ഇതോടെ കൂടുതൽ വ്യക്തത കൈവന്നു.

