നാഗ്പുർ: നാഗ്പുർ അധോലോകത്തെ വിറപ്പിച്ചിരുന്ന കുപ്രസിദ്ധ ഗുണ്ടാതലവൻ രാജ ഗൗസിനെ പോലീസ് പിടികൂടി (Nagpur gangster Raja Ghouse arrest). നാഗ്പുരിലെ ചിഖ്‌ലിയിലുള്ള ഒളിത്താവളത്തിൽ നിന്നാണ് ഇയാളെ കസ്റ്റഡിയിലെടുത്തത്. ദീർഘകാലമായി ഇയാളുടെ കേസുകൾ വാദിച്ചിരുന്ന അഭിഭാഷകയും ലിവിങ് ടുഗദർ പങ്കാളിയുമായ യുവതി നൽകിയ പരാതിയാണ് കൊടുംകുറ്റവാളിയെ കുടുക്കിയത്.
തോക്കുചൂണ്ടി തന്നെ പീഡിപ്പിച്ചുവെന്ന് കാട്ടി അഭിഭാഷക നൽകിയ പരാതിയിലാണ് മാൻകാപുർ പോലീസ് കേസെടുത്തത്. ഈ കേസിൽ സെഷൻസ് കോടതി മുൻകൂർ ജാമ്യാപേക്ഷ തള്ളിയതോടെ രാജ ഗൗസ് ഒളിവിൽ പോവുകയായിരുന്നു. തുടർന്ന് സീനിയർ പോലീസ് ഇൻസ്പെക്ടർ വിനായക് ഗോൽഹെയുടെ നേതൃത്വത്തിലുള്ള ക്രൈം ബ്രാഞ്ച് സംഘം നടത്തിയ നീക്കത്തിനൊടുവിലാണ് ചിഖ്‌ലിയിലെ ഒളിത്താവളത്തിൽ നിന്ന് ഇയാളെ പിടികൂടാനായത്. പരാതിക്കാരിയായ യുവതി നൽകിയ രഹസ്യ വിവരങ്ങൾ ഈ നീക്കത്തിൽ നിർണ്ണായകമായി.
മുൻപ് മധ്യപ്രദേശിലെ ലഖ്നാദൺ ജയിലിൽ നിന്ന് പുതപ്പുകൾ ഉപയോഗിച്ച് മതിൽ ചാടി ഇയാൾ രക്ഷപ്പെട്ടിരുന്നു. ജയിലിൽ കഴിയുന്ന സമയത്ത് പോലും പുറത്തുള്ള ബിസിനസുകാരെയും കരാറുകാരെയും ഭീഷണിപ്പെടുത്തി പണം തട്ടുന്ന സംഘത്തെ ഇയാൾ നിയന്ത്രിച്ചിരുന്നു. പോലീസിന് നേരെ വെടിയുതിർത്ത കേസുകളും പൊതുസ്ഥലത്ത് സമാധാനാന്തരീക്ഷം തകർത്തതിന് നാലോളം മോഷണക്കേസുകളും ഇയാൾക്കെതിരെ നിലവിലുണ്ട്.
നിലവിൽ പോലീസ് കസ്റ്റഡിയിലുള്ള രാജ ഗൗസിനെ വിശദമായി ചോദ്യം ചെയ്തു വരികയാണ്. ഇയാളുടെ അധോലോക ബന്ധങ്ങളെക്കുറിച്ചും കൂടുതൽ അന്വേഷണം നടക്കുന്നുണ്ടെന്ന് നാഗ്പുർ പോലീസ് അറിയിച്ചു.
Story Summary:
Notorious gangster and sharpshooter Raja Ghouse was arrested by the Nagpur Crime Branch from a hideout in Chikhli. The arrest followed a rape complaint filed by his long-time lawyer and live-in partner, who alleged he assaulted her at gunpoint. Ghouse, who famously escaped from Lakhnadon jail in Madhya Pradesh, has a long history of extortion and firing at police officers. He was apprehended after the sessions court rejected his anticipatory bail plea. Senior Inspector Vinayak Golhe led the operation based on tips provided by the survivor.

