കൊച്ചി: കോൺഗ്രസ് സ്ഥാനാർത്ഥി പട്ടികയിലെ അനിശ്ചിതത്വം തുടരുന്നതിനിടെ കൊച്ചി മണ്ഡലത്തിൽ ദീപ്തി മേരി വർഗീസിനായി പോസ്റ്ററുകൾ അച്ചടിച്ചു തുടങ്ങി. ‘ഇനി കൊച്ചിയിൽ സർവ്വം ദീപ്തം’ എന്ന ടാഗ്‌ലൈനോടെ തയ്യാറാക്കിയ പോസ്റ്ററുകളുടെ ദൃശ്യങ്ങൾ പുറത്തുവന്നതോടെ മണ്ഡലത്തിലെ സ്ഥാനാർത്ഥി തർക്കം പരസ്യമായിരിക്കുകയാണ്. (Deepthi Mary Varghese’s camp with posters in Kochi)
ഡിസിസി പ്രസിഡന്റ് മുഹമ്മദ് ഷിയാസിന്റെ പേരും മണ്ഡലത്തിലേക്ക് സജീവമായി പരിഗണിക്കപ്പെടുന്നതിനിടെയാണ് ഈ നീക്കം. കൊച്ചി നഗരത്തിലെ പ്രസ്സിലാണ് പോസ്റ്ററുകൾ അച്ചടിച്ചത്. സ്ഥാനാർത്ഥി ആരെന്ന കാര്യത്തിൽ ചർച്ചകൾ പുരോഗമിക്കവെ പോസ്റ്ററുകൾ തയ്യാറാക്കിയത് പാർട്ടിയിൽ അതൃപ്തിക്ക് കാരണമായിട്ടുണ്ട് എന്നാണ് സൂചന.
സ്ഥാനാർത്ഥി പ്രഖ്യാപനത്തിൽ അനിശ്ചിതത്വം തുടരുന്നതിനാൽ പോസ്റ്ററുകൾ അച്ചടിക്കുന്നത് നിർത്തിവെക്കാൻ ദീപ്തി നിർദ്ദേശം നൽകിയിട്ടുണ്ട്. കൊച്ചി സീറ്റിനെച്ചൊല്ലി പാർട്ടിയിലെ പ്രമുഖ നേതാക്കൾ രണ്ട് തട്ടിലാണെന്നാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. കൊച്ചിയിൽ മുഹമ്മദ് ഷിയാസിനെ മത്സരിപ്പിക്കണമെന്നാണ് പ്രതിപക്ഷ നേതാവിന്റെ നിലപാട്. ദീപ്തി മേരി വർഗീസിനെ കൊച്ചിയിൽ പരിഗണിക്കണമെന്നാണ് കെ.സി. വേണുഗോപാലിന്റെ താൽപ്പര്യം.
എറണാകുളം ജില്ലയിലെ തൃപ്പൂണിത്തുറ, വൈപ്പിൻ, പെരുമ്പാവൂർ എന്നീ മണ്ഡലങ്ങളിലെ സ്ഥാനാർത്ഥി നിർണ്ണയത്തിലും തർക്കം തുടരുകയാണ്. വിജയസാധ്യതയേറിയ ഈ മണ്ഡലങ്ങളിൽ ഗ്രൂപ്പ് സമവാക്യങ്ങൾ നോക്കി സ്ഥാനാർത്ഥികളെ നിശ്ചയിക്കുന്നത് നേതൃത്വത്തിന് വെല്ലുവിളിയാകുന്നു.

