കണ്ണൂർ: നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനുള്ള തീരുമാനത്തിൽ നിന്ന് പിന്നോട്ടില്ലെന്ന് വ്യക്തമാക്കി കെ. സുധാകരൻ എംപി. ഹൈക്കമാൻഡിന്റെ അനുനയ നീക്കങ്ങളോട് ഇതുവരെ സഹകരിക്കാത്ത സുധാകരൻ, നാമനിർദ്ദേശ പത്രിക സമർപ്പിക്കുന്നതിനുള്ള പ്രാഥമിക നടപടികൾ ആരംഭിച്ചു. (K Sudhakaran refuses to listen to high command, Move to file nomination begins)
ഇതിന്റെ ഭാഗമായി പത്രികയ്‌ക്കൊപ്പം സമർപ്പിക്കേണ്ട ‘ബാധ്യതയില്ലാ സാക്ഷ്യപത്രം’ വാങ്ങും. അദ്ദേഹത്തിന്റെ പേഴ്‌സണൽ സ്റ്റാഫ് കേരള ഹൗസിൽ എത്തിയിരുന്നു. കഴിഞ്ഞ ദിവസം രാവിലെ ഡൽഹിയിലെത്തിയ സുധാകരൻ ഇതുവരെ ഹൈക്കമാൻഡ് നേതാക്കളുടെ ആവശ്യത്തിന് വഴങ്ങിയിട്ടില്ല. മുതിർന്ന നേതാക്കൾ അദ്ദേഹത്തിന്റെ ഫ്ലാറ്റിലെത്തി സംസാരിച്ചെങ്കിലും വിട്ടുവീഴ്ചയ്ക്ക് അദ്ദേഹം തയ്യാറല്ലെന്നാണ് സൂചന.
എംപിമാർ ആരും നിയമസഭയിലേക്ക് മത്സരിക്കേണ്ടതില്ലെന്ന ഹൈക്കമാൻഡ് നയത്തിൽ തനിക്ക് ഇളവ് വേണമെന്ന ആവശ്യത്തിൽ സുധാകരൻ ഉറച്ചുനിൽക്കുന്നു. തന്റെ രാഷ്ട്രീയ നിലപാട് വ്യക്തമാക്കുന്നതിനായി കെ. സുധാകരൻ ഇന്ന് മാധ്യമങ്ങളെ കണ്ടേക്കും. സ്ഥാനാർത്ഥി പട്ടികയുമായി ബന്ധപ്പെട്ട തർക്കങ്ങൾ നിലനിൽക്കുന്നതിനാൽ കണ്ണൂർ മണ്ഡലത്തിലെ സ്ഥാനാർത്ഥിയെ കോൺഗ്രസ് ആദ്യഘട്ടത്തിൽ പ്രഖ്യാപിച്ചിരുന്നില്ല. അടൂർ പ്രകാശിനും കെ സുധാകരനും ഇളവ് ലഭിക്കുമോയെന്നാണ് രാഷ്ട്രീയ കേരളം ഉറ്റുനോക്കുന്നത്.

