കൊച്ചി: ലഹരിക്കേസിലെ തൊണ്ടിമുതൽ മാറ്റിയെന്ന കേസിൽ ശിക്ഷിക്കപ്പെട്ട ആന്റണി രാജുവിന് വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരിക്കാനാവില്ലെന്ന് ഉറപ്പായി. ശിക്ഷ സ്റ്റേ ചെയ്യണമെന്ന ആന്റണി രാജുവിന്റെ ഹർജി കേരള ഹൈക്കോടതി തള്ളുകയായിരുന്നു. ഇതോടെ തിരഞ്ഞെടുപ്പിൽ നിന്ന് മാറിനിൽക്കാൻ അദ്ദേഹം നിർബന്ധിതനായിരിക്കുകയാണ്.( A major setback for Antony Raju, the court rejected the request to freeze the sentence)
തിരുവനന്തപുരം സെൻട്രൽ മണ്ഡലത്തിൽ സ്ഥാനാർത്ഥിയായി ആന്റണി രാജു വീണ്ടും മത്സരിക്കുമെന്നാണ് നേരത്തെ കരുതിയിരുന്നത്. 1990-ൽ ലഹരിക്കേസിലെ പ്രതിയെ രക്ഷിക്കാൻ കോടതിയിൽ ഇരുന്ന തൊണ്ടിമുതലായ അടിവസ്ത്രത്തിൽ തിരിമറി കാണിച്ചു എന്നതാണ് ആന്റണി രാജുവിനെതിരെയുള്ള കേസ്.
കേസിൽ വാദം പൂർത്തിയാക്കി ഇന്ന് വിധിപറയാനായി മാറ്റിയിരുന്നു. വന്നിരിക്കുന്ന വിധി ആൻ്റണി രാജുവിനും പാർട്ടിക്കും വലിയ തിരിച്ചടിയാണ്. നെടുമങ്ങാട് കോടതി വിധിച്ച മൂന്ന് വർഷത്തെ തടവുശിക്ഷ നിലനിൽക്കുന്നതിനാൽ ജനപ്രാതിനിധ്യ നിയമപ്രകാരം ആന്റണി രാജുവിന് തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ സാങ്കേതികമായി തടസ്സമുണ്ട്. ശിക്ഷ മരവിപ്പിക്കണമെന്ന ആവശ്യം നേരത്തെ തിരുവനന്തപുരം സെഷൻസ് കോടതിയും തള്ളിയിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം ഹൈക്കോടതിയെ സമീപിച്ചത്.

